കോട്ടയം: മലയാള സിനിമയിൽ നിറഞ്ഞാടിയ മഹാനടനായിരുന്നു എസ് പി പിള്ളയെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. എസ് പി പിളള സ്‌മാരകട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂരിൽ നടന്ന എസ് പി പിള്ള സ്മൃതിദിന സമ്മേളനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആദ്യകാല മലയാള സിനിമകളിൽ ഒഴിച്ചുകൂട്ടാൻ ആവാത്ത താരമായിരുന്ന എസ് പി പിള്ള ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്ന നിരവധി വേഷങ്ങൾ മലയാളത്തിന് സംഭാവന ചെയ്തിട്ടുണ്ട്.
ജീവിത നൗക, വനമാല, അവകാശി, ചെമ്മീൻ, നായര് പിടിച്ച പുലിവാല്, ഭാർഗവീനിലയം, നിർമ്മാല്യം തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധ നേടിയവയായിരുന്നു. അദ്ദേഹം പറഞ്ഞു. എസ്പി പിള്ള സ്‌മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച നടനുള്ള നടനരത്ന പുരസ്കാരം ചലച്ചിത്ര താരം വിജയരാഘവൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനിൽ നിന്നും ഏറ്റുവാങ്ങി.
വിവിധ അവാർഡുകളായ കർമ്മ രത്‌ന പുരസ്‌കാരം മുൻ മന്ത്രി വി എൻ വാസവനും വിദ്യ രത്‌ന പുരസ്കാരം മംഗളം എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ബിജു വർഗീസ്സും, ഏറ്റുമാനൂർ രത്‌ന പുരസ്കാരം ആലപ്പുഴ ജില്ലാ കളക്ടർ ഷാജി വി നായരും സ്‌പീക്കറിൽ നിന്നും ഏറ്റുവാങ്ങി.
പ്രതിഭാരത്‌ന പുരസ്കാരം ഹരിയേറ്റുമാനൂരും, വൈദ്യരത്‌ന പുരസ്കാരം ഡോ സത്യദേവ് വാസുവൈദ്യരും, കായിക രത്‌ന പുരസ്കാരം ഗുസ്തി പരിശീലകൻ ജോൺ ചെറിയാനും നാടക രത്‌ന പുരസ്കാരം വൈക്കം പ്രദിപ് മാളവികയും, സാഹിത്യ രത്‌ന പുരസ്കാരം ആശാ പ്രദിപും ഏറ്റുവാങ്ങി. നാട്ടകം സുരേഷ് എം എൽ എ മുഖ്യപ്രഭാഷണം നടത്തി.
പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളിൽ കഴിഞ്ഞ അദ്ധ്യയന വർഷം മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാര വിതരണം മുൻ ചീഫ് വിപ്പ് പി സി ജോർജ് ഉദ്ഘാടനം ചെയ്തു.





