പത്തനംതിട്ട: വന്യജീവി -മനുഷ്യ സംഘർഷത്തിൽ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി ഷിബു ബേബിജോൺ അറിയിച്ചു. റാന്നി എം എൽ എ പഴകുളം മധു നിയമസഭയിൽ അവതരിപ്പിച്ച അടിയന്തിര ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് മറുപടിയായി മന്ത്രി നിയമസഭയിൽ അറിയിച്ചതാണ് ഇക്കാര്യം.
പത്തനംതിട്ട ജില്ലയിലെ വന്യമൃഗ ശല്യം പഠിക്കാൻ നിയമസഭാ സമ്മേളനത്തിന് ശേഷം വനം മന്ത്രി ഷിബു ബേബി ജോൺ റാന്നിയും പത്തനംതിട്ടയിലെ മറ്റ് പ്രദേശങ്ങളും സന്ദർശിക്കും. നിയോജകമണ്‌ഡലത്തിലടക്കം മനുഷ്യ വന്യജീവി സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് പഴകുളം മധു എം എൽ എ ഈ വിഷയത്തിൽ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് അവതരാണനുമതി തേടിയത്.
തെരുവ് നായ്ക്കളെ പോലെ നാട്ടിൽ വിഹരിക്കുന്ന പന്നികളെയും ദയാവധം നടത്തുന്നതിന് അനുവദിക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്‌ഥർക്ക് ആവശ്യത്തിന് തോക്കുകളും വാഹനങ്ങളും ഉൾപ്പടെയുള്ള സൗകര്യങ്ങൾ വർധിപ്പിച്ച് രാത്രികാല നിരീക്ഷണം ശക്തിപ്പെടുത്തണമെന്നും ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിലൂടെ എം എൽ എ ആവശ്യപ്പെട്ടു.
വനത്തിൻ്റെ ക്യാരിയിങ് കപ്പാസിറ്റി കണക്കാക്കി വന വിസ്‌തൃതിയും വന്യമൃഗങ്ങളുടെ എണ്ണവും തമ്മിലുള്ള സന്തുലിതാവസ്‌ഥ വിലയിരുത്താൻ സർക്കാർ നടപടി സ്വീകരിക്കണം. വടശേരിക്കരയിൽ 18 ആനകൾ സ്ഥിരമായി ജനവാസ മേഖലയിൽ തങ്ങുന്നുണ്ട് എന്ന പ്രമേയത്തിലെ പരാമരശത്തെപ്പറ്റി, അങ്ങനെ ഇല്ല എന്നാണ് തനിക്ക് ലഭിച്ച വിവരം എന്ന് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.
നിലവിൽ 50,000 കാട്ടു പന്നികൾ വനഞ്ഞിന് പുറത്തുണ്ട് എന്നാണ് തനിക്ക് ലഭിച്ച കണക്കുകൾ എന്നും, ഇന്നത്തെ നിയമത്തിനുള്ളിൽ നിന്നുകൊണ്ട് ,ഷൂട്ടർമ്മാരില്ലാത്ത പഞ്ചായത്തുകളിൽ അവരെ നിയമിച്ച്, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഷൂട്ടർമ്മാരുടെ നേതൃത്വത്തിൽ സ്പെഷ്യൽ ഡ്രൈവ് നടത്തുമെന്നും മന്ത്രി ഷിബു ബേബിജോൺ അറിയിച്ചു.
മൂന്ന് സംസ്ഥാനങ്ങൾ ചേരുന്ന ട്രൈ ജംഷനുകളുണ്ടെന്നും, ഇവിടെ, വന്യമൃഗങ്ങൾ മറ്റ് സംസ്ഥാന അതിർത്തികളിലെക്ക് മാറുകയും, ശ്രദ്ധ മാറുമ്പോൾ തിരികെ വരികയും ചെയ്യുന്നുണ്ട് എന്നും ഇത്തരം ക്രിട്ടിക്കൽ പോയിൻ്റുകൾ തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കുന്നതിനെപ്പറ്റി ആലോചിക്കണമെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയ്ക്ക് നിർദേശം നൽകി.
വന്യമൃഗ ശല്യം നേരിടാൻ 192 കോടി രൂപ സർക്കാർ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും, ഇതാദ്യമായാണ് സംസ്ഥാനത്ത് ഈ ആവശ്യത്തിനായി ഇത്രയും തുക വകയിരുത്തുന്നതെന്നും, ഈ തുക പര്യാപ്‌തമാണെന്നും, ഷിബു ബേബി ജോൺ, പഴകുളം മധു എം എൽ എയുടെ ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിന് മറുപടിയായി സഭയിൽ പറഞ്ഞു.





