ന്യൂഡൽഹി: ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇറാനിലെ മിസൈൽ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾക്കും തീരദേശ റഡാർ സംവിധാനങ്ങൾക്കും നേരെ യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. യുഎസ് സെൻട്രൽ കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ, വ്യാപാര കപ്പൽ ഗതാഗതത്തിന് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായാണ് നടപടി സ്വീകരിച്ചതെന്ന് അറിയിച്ചു.
നിലവിലുള്ള വെടിനിർത്തൽ ധാരണയുടെ വ്യക്തമായ ലംഘനമാണ് ഈ ആക്രമണമെന്നും അമേരിക്ക ആരോപിച്ചു. ഹോർമുസിലൂടെ സഞ്ചരിച്ചിരുന്ന സിംഗപ്പൂർ പതാകയുള്ള ചരക്കുകപ്പലിന് നേരെ ഇറാൻ ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയതായി അമേരിക്കൻ വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
എന്നാൽ ആരോപണങ്ങൾ ഇറാൻ തള്ളിക്കളഞ്ഞു. വെടിനിർത്തൽ കരാർ ലംഘിച്ചിട്ടില്ലെന്നും നിലവിലെ സാഹചര്യം നിയന്ത്രിക്കുന്നതിനായുള്ള നടപടികളാണ് സ്വീകരിച്ചതെന്നും ഇറാൻ പ്രതികരിച്ചു. ഒമാൻ തീരത്തെ ദാഹിതിനു തെക്കുകിഴക്കായാണ് കപ്പലിനുനേരെ ആക്രമണമുണ്ടായതെന്നും കപ്പലിനു കേടുപാടുകളുണ്ടായെന്നും യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു.





