പത്തനംതിട്ട: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പത്തനംതിട്ട ജില്ലയിൽ സിറ്റിംഗും സ്‌കൂൾ സന്ദർശനവും നടത്തി. കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല സിറ്റിംഗില്‍ 25 കേസുകള്‍ തീര്‍പ്പാക്കി. 33 കേസുകള്‍ പരിഗണിച്ചു. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേസില്‍ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചു.
മറ്റുകേസുകളില്‍ കൂടുതല്‍ പരിശോധന ആവശ്യമായതിനാല്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. അങ്കണവാടികളുടെ പ്രവര്‍ത്തനക്ഷമത, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങള്‍ കമ്മീഷന്‍ പരിഗണിച്ചു. ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗങ്ങളായ സിസിലി ജോസഫ്, പി. ഷാജേഷ് ഭാസ്‌കര്‍ എന്നിവര്‍ സിറ്റിംഗിന് നേതൃത്വം നല്‍കി.
കമ്മീഷൻ ചെയർപേഴ്സൺ കെ.വി മനോജ് കുമാറിൻ്റെ നേതൃത്വത്തിലാണ് ജില്ലയിലെ വിവിധ സ്കൂളുകളിൽ സന്ദർശനം നടത്തിയത്. അംഗങ്ങളായ ബി മോഹൻ കുമാർ, ഡോ. എഫ് വിൽസൺ, കെ കെ ഷാജു, ടി സി ജലജ മോൾ എന്നിവരും സന്ദർശനത്തിൽ ഉണ്ടായി.
സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങൾ കമ്മീഷൻ പരിശോധിച്ചു. വിദ്യാർഥികളുമായി സംസാരിച്ചു. പരിഹരിക്കേണ്ട വിഷയങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.
കലഞ്ഞൂർ ഗവൺമെൻ്റ് ഹൈസ്കൂൾ, അമൃത എച്ച് എസ് എസ്, അമൃത വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, കോന്നി ഗവൺമെന്റ ഹയർ സെക്കൻഡറി സ്കൂൾ, കോന്നി ഗവൺമെന്റ എൽ. പി സ്‌കൂൾ, കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, കോന്നി ശ്രീ നാരായണ പബ്ലിക്ക് സ്കൂൾ, പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ, അടൂർ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ, അടൂർ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ തുടങ്ങിയവയാണ് കമ്മീഷൻ സന്ദർശിച്ചത്.





