കൊല്ലം: ഓച്ചിറയിലെ റീജന്‍സി ബാറില്‍ സമയം കഴിഞ്ഞതിനാൽ മദ്യം നല്‍കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കം അക്രമണത്തിൽ കലാശിച്ചു. ബാറില്‍ അതിക്രമിച്ചുകയറിയ സംഘം ജീവനക്കാരെ ആക്രമിക്കുകയും സോഡാക്കുപ്പികള്‍ എറിഞ്ഞ് ചില്ലുകൾ തകര്‍ക്കുകയും ചെയ്തു.
ഞായറാഴ്ച രാത്രി ബാറിന്‍റെ സമയം കഴിഞ്ഞെത്തിയ സംഘം മദ്യം ആവശ്യപ്പെട്ടിരുന്നു. മദ്യം നല്‍കാന്‍ ജീവനക്കാര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് തര്‍ക്കമുണ്ടവുകയും പോലീസ് എത്തി പ്രശ്‌നം പരിഹരിച്ചു യുവാക്കളെ മടക്കി അയക്കുകയും ചെയ്തു.
തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ടോടെ മലപ്പുറം രജിസ്‌ട്രേഷനിലുള്ള കാറിലെത്തിയ സംഘം ബാറിലെ ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ബാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. മദ്യക്കുപ്പികള്‍ എറിഞ്ഞു പൊട്ടിക്കുന്നതും കസേര അടിച്ചു തകര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ബാര്‍ ജീവനക്കാരെ മര്‍ദിച്ചെന്നും പരാതിയുണ്ട്. ബാറുടമയുടെ പരാതിയില്‍ ഓച്ചിറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





