കോട്ടയം : കേരള ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് റബര്‍ ബോര്‍ഡ് ആസ്ഥാനം സന്ദര്‍ശിച്ച് ചെയര്‍മാന്‍ എന്‍ ഹരിയും റബ്ബര്‍ ബോര്‍ഡ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. യോഗത്തിൽ അധ്യക്ഷനായിരുന്നു റബ്ബർ ബോർഡ് ചെയര്‍മാന്‍ എന്‍. ഹരി, റബ്ബര്‍ ഉല്‍പ്പാദന പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി റബ്ബറിന്റെ വിപണി വില ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ നാമമാത്ര തുക മാത്രമാണ് സര്‍ക്കാരിന് ചെലവഴിക്കേണ്ടതായി വരുന്നത്. ആയതിനാല്‍ ചെലവിടാതെ ശേഷിക്കുന്ന തുക റബ്ബര്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രയോജനകരമായ പദ്ധതികള്‍ക്കായി വിനിയോഗിക്കണമെന്ന് എന്‍.ഹരി ആവശ്യപ്പെട്ടു.
ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന വിഷയങ്ങളില്‍ ആവശ്യമായ പരിഹാരനടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി മോന്‍സ് ജോസഫ് ഉറപ്പുനല്‍കി. റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ കേരള സര്‍ക്കാര്‍ സജീവമായി ഇടപെടുമെന്നും, വന്യജീവി ആക്രമണത്തില്‍നിന്നുള്ള സംരക്ഷണവും ആക്രമിക്കപ്പെടുന്നവര്‍ക്കായി ഇന്‍ഷുറന്‍സ് പരിരക്ഷ എര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും, റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 300 രൂപ ആയി ഉയര്‍ത്തണമെന്ന ആവശ്യം തുടങ്ങിയ വിഷയങ്ങള്‍ മുഖ്യമന്ത്രിയുടെയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെയും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.





