തിരുവനന്തപുരം: സംസ്ഥാനത്തെ വനിതാ യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും വിശ്വസനീയവുമായ രാത്രിയാത്രാ സൗകര്യം ഒരുക്കുന്നതിനായി കെ.എസ്.ആർ.ടി.സി ആരംഭിക്കുന്ന ‘പിങ്ക് ബസ്’ സർവീസുകൾ വ്യാഴാഴ്ച മുതൽ ആരംഭിക്കും. സർക്കാരിന്റെ നൂറു ദിന കർമപരിപാടികളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഉച്ചയ്ക്ക് 1.00 മണിക്ക് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ നിർവഹിക്കും.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലെ ടെക്നോപാർക്ക് റൂട്ടിൽ സർവീസ് ആരംഭിക്കും. കിഴക്കേകോട്ടയിൽ നിന്ന് ആരംഭിക്കുന്ന ബസ് തമ്പാനൂർ, പട്ടം, മെഡിക്കൽ കോളേജ് (ആർ.സി.സി.), ഉള്ളൂർ, കഴക്കൂട്ടം, ടെക്നോപാർക്ക്, ഇൻഫോസിസ്, ലുലു മാൾ, കിംസ് ആശുപത്രി എന്നിവിടങ്ങൾ വഴി സർവീസ് നടത്തും.
രാത്രി ഒൻപത് മണിക്ക് ശേഷം നഗരത്തിലെത്തുന്ന വനിതാ യാത്രക്കാർ, ആശുപത്രി ജീവനക്കാർ, സിനിമ കഴിഞ്ഞിറങ്ങുന്നവർ, ട്രെയിൻ മാർഗം തമ്പാനൂരിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും, രാത്രി പത്തിനും രാവിലെ അഞ്ചിനുമിടയിലുള്ള ഷിഫ്റ്റുകളിൽ ജോലി കഴിഞ്ഞ് മടങ്ങുന്ന ഐ.ടി. ജീവനക്കാരും ഉൾപ്പെടെ നിരവധി പേർക്ക് ഈ സർവീസ് ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നത്. രാത്രികാല യാത്രാ സൗകര്യം ശക്തിപ്പെടുത്തണമെന്ന ആവശ്യവുമായി ‘പ്രതിധ്വനി’ സംഘടന നൽകിയ നിവേദനവും പദ്ധതിയുടെ രൂപീകരണത്തിൽ പരിഗണിച്ചിട്ടുണ്ട്.
സർവീസുകളുടെ കൃത്യമായ സമയപാലനവും യാത്രക്കാരുടെ സൗകര്യവും ഉറപ്പാക്കുന്നതിനായി ഭാവിയിൽ ഓൺലൈൻ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തുന്നതും ഇലക്ട്രിക് ബസുകൾ പിങ്ക് സർവീസിന്റെ ഭാഗമാക്കുന്നതും കെ.എസ്.ആർ.ടി.സി പരിഗണിച്ചുവരുന്നതായി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു.





