പത്തനംതിട്ട: പോലീസ് ആണെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ പേനാക്കത്തിക്ക് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ചതിന് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചിറ്റാർ സീതത്തോട് കാക്കുന്നത്ത് ഷിജോ ജോസഫ് (34), സീതത്തോട് മൂന്ന് കല്ല് മരുതിമൂട്ടിൽ റംഷാദ് (28) എന്നിവരാണ് ചിറ്റാർ പോലീസിന്റെ പിടിയിലായത്.
ജൂലൈ 22 ബുധൻ രാത്രിയിൽ ആണ് ആക്രമണം നടന്നത്. സീതത്തോട് സ്കൂളിന് സമീപം റോഡരികിൽ നിന്ന പ്രതികളെ സ്കൂട്ടറിൽ പോയ യുവാക്കൾ നോക്കിയതിനെ തുടർന്ന് , ഇവർ പോലീസോ എക്സൈസോ ഉദ്യോഗസ്ഥർ ആയിരിക്കാം എന്ന് തെറ്റിദ്ധരിച്ച് പ്രതികൾ ബൈക്കിൽ പിന്തുടർന്ന് തടഞ്ഞുനിർത്തി.
ഒന്നാംപ്രതി ഷിജോ ജോസഫ് കയ്യിൽ കരുതിയിരുന്ന പേനാക്കത്തികൊണ്ട് ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ ആക്രമിച്ചു. വയറിനും മുഖത്തും പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് യുവാവിന്റെ മൊഴി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു
ഇതിൽ ഒന്നാംപ്രതി ഷിജോ ജോസഫ് ചിറ്റാർ പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് ഉൾപ്പെടെ 4 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
എസ്എച്ച് ഒ അനീസ്, എസ്.ഐ. മാരായ ബി.അനിൽകുമാർ, പി .പി. മനോജ് കുമാർ എ. എസ്. ഐ. അനിൽകുമാർ, സിപിഒ സജിൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.





