പാലക്കാട് : നെല്ലിയാമ്പതിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിന്റെ കാരണം ബസിന്റെ ബ്രേക്ക് തകരാറിലാണോ അതോ ഡ്രൈവറുടെ ശ്രദ്ധക്കുറവാണോ എന്ന് വിശദമായി പരിശോധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ. അപകടത്തിൽ പരിക്കേറ്റ് പാലക്കാട് ജില്ലാ ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 5 ദിവസത്തിനകം പോസ്റ്റ് ട്രാഷ് അനാലിസിസിലൂടെ അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
വാഹനത്തിൽ 72 യാത്രക്കാരുണ്ടായിരുന്നുവെന്നത് കേരളത്തിലെ സാഹചര്യത്തിൽ ഓവർലോഡായി കണക്കാക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. എതിർദിശയിൽ വന്ന ഇരുചക്രവാഹനത്തിൽ തട്ടാതിരിക്കാൻ ബസ് വെട്ടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.





