തിരുവല്ല: തിരുവല്ല മേഖലയിൽ മഴക്കെടുതി രൂക്ഷം. കിഴക്കൻ വെള്ളത്തിൻ്റെ വരവ് കൂടിയതിനാൽ വെള്ളം കയറുന്ന വീടുകളുടെ എണ്ണം വർധിച്ചു. ക്യാംപുകളിൽ എത്തുന്നവരുടേയും എണ്ണവും കൂടിയിട്ടുണ്ട്.
തിരുമൂലപുരം, കാവുംഭാഗം മേഖലകളിൽ വെള്ളക്കെട്ട് കാരണം ജനങ്ങളുടെ ദുരിതം ഏറിയിരിക്കുകയാണ്. വെള്ളം ഉയർന്നതിനെ തുടർന്ന് ക്യാപ് തുറന്ന കാവുംഭാഗം ഡിബി എച്ച് എസ് എസിലും വെള്ളം കയറി. ചെറിയ കുട്ടികളും വിദ്യാർഥികളും ഉൾപ്പെടെ ഏകദേശം മുന്നൂറോളം പേരാണ് ക്യാംപിൽ കഴിഞ്ഞിരുന്നത്. സ്‌കൂൾ മുറ്റത്തും പരിസരങ്ങളിലും വരെ വെള്ളം നിറഞ്ഞു. പിന്നീട് ഇക്കാരണത്താൽ ഇവിടുള്ളവരെ തിരുവല്ല എംജിഎം സ്കൂളിലേക്ക് മാറ്റി.
വെള്ളക്കെട്ട് രൂക്ഷമായതിനാൽ വളർത്തു മൃഗങ്ങൾക്കും രക്ഷയില്ലാതായി. ക്യാംപുകളിൽ നായ ഉൾപ്പെടെ ഉള്ളവയേയും സംരക്ഷിക്കേണ്ട അവസ്ഥയാണ്. കുട്ടികൾ ക്യാമ്പുകളിൽ കഴിയുന്നത് അവരുടെ പഠനത്തെ ബാധിക്കുന്നതായി വീട്ടമ്മമാർ പറയുന്നുണ്ട്. ക്യാമ്പുകളിൽ ഭക്ഷണം എത്താൻ വൈകുന്നതും ചിലപ്പോൾ ലഭിക്കാതിരിക്കുന്നതും കുട്ടികൾക്കും യഥാ സമയം മരുന്നു കഴിക്കുന്നവർക്കും ബുദ്ധിമുട്ടാകുന്നു.
ക്യാമ്പുകളിൽ നിന്ന് അടുത്ത ദിവസങ്ങളിൽ വീടുകളിൽ തിരികെ എത്തിയാലും ദുരിതം ഒഴിയുന്നില്ല. ചെളിയും വെള്ളവും മാലിന്യങ്ങളും നീക്കം ചെയ്തെങ്കിൽ മാത്രമേ വീടുകൾ വാസയോഗ്യമാക്കാനാകൂ എന്ന സ്ഥിതിയാണെന്ന് ഇവർ പറഞ്ഞു.





