തിരുവനന്തപുരം : ഓണക്കാലത്ത് വിവിധ കാർഡുകൾക്കുള്ള റേഷൻ അരി വിഹിതം കുറച്ചെന്നും അരി വില കൂട്ടിയെന്നുമുള്ള ആരോപണം തെറ്റാണെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. അരി വില 10.90 ൽ നിന്ന് 36 ആയി വർധിപ്പിച്ചുവെന്ന വാദം തെറ്റാണ്. ഒരോ കാർഡിനുമുള്ള സാധാരണ റേഷൻ അരിവിഹിതം കുറച്ചിട്ടുമില്ല, വില കൂട്ടിയിട്ടുമില്ല. ഇതിനുപുറമേ, സപ്ളൈകോയിൽ ഒരോ കാർഡിനും 36 കിലോ അരി ലഭ്യമാക്കിയിട്ടുണ്ട്.
നീല കാർഡിന് ഇത്തവണ ഓണത്തിന് ആളൊന്നിനു നാലു രൂപ നിരക്കിൽ 2 കി. അരിയും 17 രൂപ നിരക്കിൽ 4 കി. വരെ ആട്ടയും കൂടാതെ സ്‌പെഷൽ വിഹിതമായി ഒരു കുടുംബത്തിന് 3 കിലോഗ്രാം അരി 10.90 രൂപ നിരക്കിലും 2 കിലോ ഗോതമ്പ് 8.70 രൂപയ്ക്കും നൽകുന്നുണ്ട്. ഇതോടൊപ്പം ഒരു കുടുംബത്തിന് ഒഎംഎസ്എസ് അരി 10 കിലോ 26 രൂപ നിരക്കിലും നൽകുന്നു. പിങ്ക് കാർഡിനു ഇത്തവണ, 4 കിലോ അരിയും 1 കി. ഗോതമ്പും (ഗോതമ്പിനു പകരം നാലു കിലോ വരെ ആട്ട കിലോഗ്രാമിന് 9 രൂപ നിരക്കിൽ) നൽകുന്നുണ്ട്.
വെള്ള കാർഡിനു ഇത്തവണ 10.90 രൂപയ്ക്ക് 7 കി. അരിയും 4 കി. വരെ ആട്ട 17 രൂപയ്ക്കും സ്‌പെഷൽ വിഹിതമായി 2 കി. ഗോതമ്പ് 8.70 രൂപയ്ക്കും ഇതോടൊപ്പം ഒരു കുടുംബത്തിന് ഒഎംഎസ്എസ് അരി 10 കിലോ വീതം 26 രൂപയ്ക്കും നൽകുന്നു. ക്ഷേമ വിഭാഗം തവിട്ട് കാർഡിനു ഇത്തവണ 2 കി. വീതം അരി 10.90 രൂപ നിരക്കിലും 2 കി. ഗോതമ്പും 8.70 രൂപ, 1 കി. ആട്ട 17 രൂപ നിരക്കിലും നൽകുന്നുണ്ട്. ഒപ്പം കാർഡിന് ഒഎംഎസ്എസ് അരി 26 രൂപയ്ക്ക് 10 കിലോയും നൽകുന്നു. മഞ്ഞ കാർഡിന്റെ വിഹിതത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല.





