പത്തനംതിട്ട: കൈപ്പട്ടൂർ സ്വദേശികളായ സൗദി അറേബിയയിൽ ജോലിചെയ്യുന്ന ദമ്പതികൾക്ക് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പിറന്ന പെൺകുഞ്ഞിന് ലൈഫ്ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലെ വിദഗ്ധ ചികിത്സയിലൂടെ പുതുജീവൻ. ഭർത്താവ് കൈപ്പട്ടൂർ സ്വദേശിയും ഭാര്യ 33 വയസുകാരിയായ ഫിലിപ്പീൻസ് സ്വദേശിനിയുമാണ്.
കഴിഞ്ഞ നവംബറിൽ 25 ആഴ്ച ആയപ്പോൾ ഗർഭപാത്രത്തിലെ വെള്ളം ചോർന്ന് അപകടാവസ്ഥയിലാണ് യുവതി ലൈഫ് ലൈനിൽ എത്തിയത്. സൗദി അറേബിയയിൽ വെച്ച് ഉണ്ടായ ഈ അവസ്ഥയിൽ അവിടുത്തെ ഡോക്ടർ കുഞ്ഞിനെ രക്ഷപെടുത്തിയെടുക്കാൻ കഴിയില്ല എന്ന് പറഞ്ഞതിനാലാണ് അവർ നാട്ടിലെത്തിയതും ലൈഫ് ലൈൻ ആശുപത്രിയെ സമീപിച്ചതും. അപകടാവസ്ഥ യിലായിരുന്നതിനാൽ കുഞ്ഞിനെ രക്ഷിക്കുന്നതിന് ഗൈനക്കോളജിസ്റ്റ് ഡോ. മഞ്ജു എസ്. പ്രഭയുടെ മേൽനോട്ടത്തിൽ സിസേറിയൻ നടത്തുകയായിരുന്നു. ജനനസമയത്ത് കുഞ്ഞിന്റെ ഭാരം 630 ഗ്രാം മാത്രമായിരുന്നു.
അവയവങ്ങൾ പാതി വളർച്ച മാത്രമേ ആയിട്ടുള്ളു എന്നതിനാൽ അനവധി പ്രശ്നങ്ങളാണ് കുഞ്ഞു നേരിട്ടത്. ഗർഭകാലത്തിന് അനുസരിച്ചുള്ള വളർച്ചയിൽ കുറഞ്ഞ ജനനവലുപ്പം, ശ്വാസതടസ്സം, രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് കുറയുന്ന അവസ്ഥ, പ്രീടേം കുഞ്ഞുങ്ങളിൽ കാണപ്പെടുന്ന വിളർച്ച (അനീമിയ) തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങളോടെയാണ് കുഞ്ഞ് ജനിച്ചത്.
ജനിച്ചയുടൻ തന്നെ നവജാത ശിശുവിന് വിദഗ്ധ പരിചരണം അനിവാര്യമായി. 13 ദിവസത്തോളം വെന്റിലേറ്റർ സഹായം ഉൾപ്പെടെ നൽകിയ കുഞ്ഞിനെ തുടർന്ന് ഏകദേശം നാല് മാസത്തോളം നിയോനേറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ (NICU) തീവ്രപരിചരണത്തിൽ ആയിരുന്നു.
എൻ ഐ സി യു മേധാവി ഡോ. ബിനു ഗോവിന്ദിന്റെ നേതൃത്വത്തിലുള്ള നിയോനേറ്റോളജി സംഘത്തിന്റെ നിരന്തര നിരീക്ഷണവും വിദഗ്ധ പരിചരണവും കുഞ്ഞിന്റെ അതിജീവനത്തിൽ നിർണായകമായി. അതീവ പ്രീടേം ജനനവും വളരെ കുറഞ്ഞ ജനനഭാരവും ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങളും ഉൾപ്പെടെ നിരവധി വെല്ലുവിളികൾ അതിജീവിച്ചാണ് കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.





