ആറന്മുള: ആറന്മുള വള്ളസദ്യ കഴിക്കുന്നതിനായി പാസ് നൽകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മറ്റു സ്ഥലങ്ങളിൽ ഉള്ളവരെ കബളിപ്പിക്കുന്നതായും പണം തട്ടുന്നതായും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ആറന്മുള പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഹരിപ്പാട് സ്വദേശിനിയായ യുവതിക്ക് ഇത്തരത്തിൽ 2000 രൂപ നഷ്ടമായതായി പരാതി ലഭിച്ചിരുന്നു. ആറന്മുള ക്ഷേത്ര ജീവനക്കാരനാണ് എന്ന് അവകാശപ്പെട്ട് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട വ്യക്തി നാലു പേർക്ക് ആറന്മുള വള്ളസദ്യ കഴിക്കുന്നതിനുള്ള പാസ് തരപ്പെടുത്തി നൽകാമെന്നും, അതിനായി 2000 രൂപ അയച്ചു കൊടുക്കാനും ആവശ്യപ്പെട്ടു.
പണം അയച്ച ശേഷം വള്ളസദ്യ കഴിക്കുന്നതിനായി ക്ഷേത്രത്തിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം മനസ്സിലായത്. തുടർന്ന് ഇവർ ആറന്മുള പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വിവരം ആറന്മുള എസ്.എച്ച്.ഓ ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് നെ അറിയിക്കുകയും ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം വഞ്ചന കുറ്റത്തിനും, ഐ ടി ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകളും ചേർത്ത് കേസ് രജിസ്റ്റർ ചെയ്യ്തു.
തുടർന്ന് അന്വേഷണത്തിനായി ആറന്മുള സർക്കിൾ ഇൻസ്പെക്ടർ എം ആർ രാജേഷ് കുമാർ, ആറന്മുള എസ് എച്ച് ഒ ഉണ്ണികൃഷ്ണൻ ജി എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തട്ടിപ്പ് നടത്തിയ വ്യക്തിയുടെ ഫോൺ നമ്പർ, അഡ്രസ്സ്, ബാങ്ക് വിവരങ്ങൾ എന്നിവ ശേഖരിച്ചിട്ടുള്ളതായും പ്രതിയെ ഉടൻതന്നെ പിടികൂടാൻ കഴിയുമെന്നും ആറന്മുള എസ് എച്ച് ഓ അറിയിച്ചു.





