എടത്വ: പ്രശസ്തമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഗൗരീദർശന മഹോത്സവവും വള എഴുന്നള്ളിപ്പും ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ സമാപിച്ചു. ഓഗസ്റ്റ് 19-ന് ആരംഭിച്ച മൂന്ന് ദിവസം നീണ്ടുനിന്ന ചടങ്ങുകളാണ് 21-ന് പൂർത്തിയായത്. ആദ്യദിനമായ 19-ന് വിശേഷാൽ പൂജകൾക്ക് പുറമെ ദേവി ഭാഗവത പാരായണവും പ്രഭാഷണവും നടന്നു.
രണ്ടാം ദിനമായ 20-ന് പതിവ് പൂജകൾക്ക് ശേഷം വൈകുന്നേരം 5.30-ന് മൂല കുടുംബ ക്ഷേത്ര നിലവറ വാതുക്കൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ മംഗല്യ ദീപ പ്രതിഷ്ഠയും പുടവ വെയ്പ്പും നടന്നു. ഭക്തജനങ്ങൾക്ക് പുടവ സമർപ്പണത്തിനും ദർശനത്തിനുമായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു. തുടർന്ന് ഭഗവതിയുടെ ജീവതയും ഗൗരിയുടെ ജീവതയും ഒന്നിച്ച് എഴുന്നള്ളിച്ച് നാലമ്പലത്തിന് ചുറ്റും പ്രദക്ഷിണം നടത്തി.
ചക്കുളത്തമ്മയിൽ അടിയുറച്ച ഭക്തയായ ഗൗരിക്ക് പരാശക്തിയായ ചക്കുളത്തമ്മ ദർശനം നൽകിയ പുണ്യ ദിവസത്തെ അനുസ്മരിച്ചാണ് ഗൗരീ ദർശനം കൊണ്ടാടിയത്.
ചിങ്ങ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയായ ഓഗസ്റ്റ് 21-ന് പുലർച്ചെ 5.30-ന് അമ്മയ്ക്ക് മഹാ ആരതിയും തുടർന്ന് എണ്ണ, ചന്ദനം, കരിക്ക്, പാൽ, നെയ്യ്, കുങ്കുമം, തേൻ , മഞ്ഞൾപ്പൊടി എന്നിവ കൊണ്ടുള്ള അഷ്ടാഭിഷേകവും വിശേഷാൽ പൂജകളും നടന്നു. രാവിലെയോടെ വലിയ ഭക്ത ജനപങ്കാളിത്തത്തോടെ വള എഴുന്നള്ളിപ്പും നടന്നു.
ഈ പുണ്യദിനത്തിൽ അമ്മയെ ദർശിക്കുന്നത് അഷ്ടഐശ്വര്യങ്ങൾ ഉണ്ടാകുന്നതിനും സർവ്വാഭീഷ്ട സിദ്ധിക്കും ഏറ്റവും ഫലപ്രദമാണെന്ന വിശ്വാസത്താൽ ജാതി മത വർണ്ണ ഭേദമന്യേ നൂറുകണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ എത്തിയത്. ഭക്തോത്തമയും പുണ്യവതിയുമായ ഗൗരി ചക്കുളത്തമ്മയോടൊപ്പം പോകുമ്പോൾ പീഠത്തിൽ നിന്നും ലഭിച്ച വള ജീവതയിൽ എഴുന്നള്ളിച്ചാണ് പ്രദക്ഷിണം നടത്തിയത്. ചടങ്ങുകൾക്ക് ക്ഷേത്ര മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി തുടങ്ങിയവർ നേതൃത്വം നൽകി.





