പത്തനംതിട്ട: കോന്നി ഉൾവനത്തിൽ നിന്ന് മ്ലാവിനെ വെടിവച്ചു കൊന്ന് ഇറച്ചി വിവിധ സ്ഥലങ്ങളിൽ വിൽപന നടത്തിയ നാലംഗ നായാട്ടുസംഘത്തെ വനപാലകർ പിടികൂടി. കോന്നി വനം ഡിവിഷനിലെ ഞള്ളൂർ നോർത്ത് കുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് പ്രതികൾ പിടിയിലായത്.
കോട്ടയം ചേറാടി സ്വദേശികളായ സുനിൽ കുമാർ സി.ജി., അനിൽ കുമാർ സി.ജി., ഇടുക്കി പാലത്തോട്ടത്തിൽ സ്വദേശി അഭിലാൽ മധു, കോന്നി അരുവാപ്പുലം സ്വദേശി പ്രശാന്ത് എന്നിവരാണ് അറസ്റ്റിലായത്.പ്രതികൾ സഞ്ചരിച്ചിരുന്ന ജീപ്പ്, ഇരട്ടക്കുഴൽ തോക്ക്, മറ്റ് മാരകായുധങ്ങൾ എന്നിവ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ഞായറാഴ്ച അതുമ്പുംകുളം ആവോലിൽകുഴി ഭാഗത്താണ് സംഘം മ്ലാവിനെ വെടിവെച്ച് കൊന്നത്. തുടർന്ന് മ്ലാവിന്റെ ഇറച്ചി വിവിധ സ്ഥലങ്ങളിൽ വിൽപന നടത്തിയെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. മ്ലാവിന്റെ തലയും ആന്തരിക അവയവങ്ങളും ആവോലിൽകുഴി ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ വനപാലകർ കണ്ടെടുത്തു.
സംഭവത്തിൽ വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികൾ വീണ്ടും വേട്ടയ്ക്കിറങ്ങിയത്. ഇന്ന് പയ്യനാമൺ അടുക്കാട് ഭാഗത്ത് വീണ്ടും വേട്ട നടത്താൻ ശ്രമിക്കുന്നതിനിടെ വനപാലക സംഘം തന്ത്രപരമായി വളഞ്ഞ് നാലുപേരെയും പിടികൂടുകയായിരുന്നു. അരുവാപ്പുലം സ്വദേശിയായ പ്രശാന്തിന് പന്നിയെ വെടിവെക്കുന്നതിനായി ലഭിച്ച ലൈസൻസിന്റെ മറവിലാണ് സംഘം വന്യമൃഗവേട്ട നടത്തിയിരുന്നതെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.കോന്നി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ശശീന്ദ്രകുമാർ എസ്, നോർത്ത് കുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി.കെ. ഹരിദാസ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ സന്തോഷ് ബി, എ.എസ്. മനോജ്, നജിമുദീൻ എ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.





