പത്തനംതിട്ട: വീടിനു മുന്നിൽ റോഡ് വശത്ത് സുഹൃത്തുമായി സംസാരിച്ചിരുന്ന 62 കാരനായ ഭാർഗവൻ പിള്ളയെ ആക്രമിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു.
പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷൻ എന്ന സ്ഥലത്ത് കാവിന്റെ വടക്കത്തിൽ വീട്ടിൽ അഭിഷേക് രാജൻ (35) നെയാണ് പന്തളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എബിൻ പ്രസാദ്, എസ് സി പി ഒ മാരായ എസ് ബൈജു, എസ് അൻവർ ഷാ എന്നിവർ അടങ്ങിയ സംഘം പിടികൂടിയത്. കൃത്യത്തിന് ശേഷം ഒളിവിൽ പോയിരുന്ന പ്രതിയെ തന്ത്രപരമായ നീക്കത്തിലൂടെ പന്തളം പോലീസ് പിടികൂടുകയായിരുന്നു.
ഒരു വർഷത്തിന് മുൻപ് പ്രതിയുടെ അച്ഛൻ റോഡിലേക്ക് ഗോമൂത്രം ഒഴുക്കി വിട്ടത് ഭാർഗവൻ പിള്ള ഉൾപ്പെടുന്ന നാട്ടുകാരിൽ ചിലർ ആരോഗ്യവകുപ്പിൽ പരാതി നൽകിയിരുന്നു. ഇതിലെ വിരോധം മൂലമാണ് പ്രതി ഇദ്ദേഹത്തെ ആക്രമിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





