തിരുവല്ല: തിരുവല്ല ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് നിക്ഷേപകരും ജീവനക്കാരും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു. നിക്ഷേപകരുടെ പണം തിരികെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബർ 3-ന് രാവിലെ ഇരവിപേരൂർ ഒ.ഇ.എം. പബ്ലിക് സ്കൂളിലേക്കാണ് പ്രതിഷേധ മാർച്ചും പ്രക്ഷോഭ പരിപാടികളും സംഘടിപ്പിക്കുന്നത്.
സ്ഥാപനത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലായതിനെ തുടർന്ന് നിക്ഷേപത്തുക തിരികെ ലഭിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധം. മികച്ചപലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തെങ്കിലും നിക്ഷേപത്തുക തിരിച്ചുപിടിക്കുന്നതിൽ നിയമപരമായ നടപടികൾ ഉൾപ്പെടെ വിവിധ തടസ്സങ്ങൾ നേരിടുന്നതായി നിക്ഷേപകർ പറഞ്ഞു.
ആയിരക്കണക്കിന് നിക്ഷേപകരാണ് നിക്ഷേപത്തുക തിരിച്ചു കിട്ടുന്നതിനായി നടപടി ആവശ്യപ്പെട്ട് രംഗത്തു വന്നത്. പ്രായാധിക്യം മൂലം ചികിത്സാ ചെലവുകൾക്ക് പുറമെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരും നിക്ഷേപത്തുക ലഭിക്കാത്തതിനെ തുടർന്ന് പ്രതിസന്ധിയിലാണെന്ന് സംഘാടകർ അറിയിച്ചു.





