കോഴഞ്ചേരി: അനസ്തേഷ്യ മെഷീൻ തകരാറിലായതോടെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ പ്രസവ ശസ്ത്രക്രിയകൾ തടസ്സപ്പെട്ടു. സിസേറിയൻ ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾ നടത്താൻ കഴിയാതായതാടെ ഗർഭിണികളും വലഞ്ഞു. ഇതോടെ പ്രസവത്തിനായി ആശുപത്രിയിൽ എത്തിയ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റേണ്ട സ്ഥിതിയുണ്ടായി.
തിങ്കളാഴ്ചയാണ് ആശുപത്രിയിലെ അനസ്തേഷ്യ മെഷീന് തകരാർ സംഭവിച്ചത്. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന രോഗികളെയും അധികൃതർ സ്ഥിതിഗതികൾ അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്. ചൊവ്വാഴ്ച രാത്രിയിലും പ്രശ്നം പരിഹരിക്കാത്തതിനെ തുടർന്ന് അഡ്മിറ്റ് ചെയ്തിരുന്ന ചില രോഗികളോട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറാൻ ആശുപത്രി അധികൃതർ നിർദേശിച്ചപ്പോഴാണ് മെഷിൻ തകരാറിൻ്റെ വിവരം അഡ്‌മിറ്റ് ആയവർ അറിയുന്നത്.
പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന നാല് പേരെ ഇതിനകം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അനസ്തേഷ്യ സംവിധാനത്തിലെ തകരാർ പരിഹരിക്കാതെ പ്രസവ വിഭാഗത്തിലെ സേവനങ്ങൾ സാധാരണ നിലയിൽ പുനഃസ്ഥാപിക്കാൻ കഴിയാത്ത അവസ്ഥയാണ്. സർക്കാർ ആശുപത്രിയെ ആശ്രയിക്കുന്ന സാധാരണക്കാരായ രോഗികൾക്ക് സംഭവിച്ച പ്രതിസന്ധിയിൽ അടിയന്തര നടപടി വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.





