ആലപ്പുഴ: നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ പത്തോളം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയഭക്ഷണം പിടിച്ചെടുത്തു. കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിൽ ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. ഇവിടെനിന്ന് പഴകിയ ഇറച്ചി, ബിരിയാണി എന്നിവ പിടിച്ചെടുത്തു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹോട്ടൽ അടച്ചുപൂട്ടുന്നതിനുള്ള നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
ഇവിടെ അടുത്ത് മറ്റൊരു ഹോട്ടൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്നും പരിശോധനയിൽ കണ്ടെത്തി. ഹോട്ടലിന്റെ വർക്ക് ഏരിയ വൃത്തിഹീനമായ നിലയിലായിരുന്നു. മാലിന്യസംസ്‌കരണത്തിനും പുക പുറത്തേക്ക് പോകുന്നതിനും തൃപ്തികരമായ സംവിധാനമില്ലെന്നും കണ്ടെത്തി.
കളർകോട് പ്രവർത്തിക്കുന്ന മറ്റൊരു ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന അടുക്കളകൾ ശുചീകരിച്ച് ആവശ്യമായ രീതിയിൽ നവീകരിക്കണമെന്ന് നിർദ്ദേശിച്ച് സ്ഥാപന ഉടമകൾക്ക് നഗരസഭ നോട്ടീസ് നൽകി. നഗരവാസികൾക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി ഹോട്ടലുകളിലും ഭക്ഷണശാലകളിലും പരിശോധന തുടരുമെന്ന് നഗരസഭ ചെയർപേഴ്‌സൺ മോളി ജേക്കബും ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എ.എം. നൗഫലും അറിയിച്ചു.





