പത്തനംതിട്ട : കൊടുമണ്ണിൽ ശബരിമല വിമാനത്താവളം സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം സ്ഥാപിക്കുന്നതിനുള്ള നടപടികൾ നിയമക്കുരുക്കിലായതോടെയാണ് കൊടുമണിലെ സർക്കാർ ഭൂമി ബദൽ സ്ഥലമായി വീണ്ടും പരിഗണിക്കണമെന്ന ആവശ്യം ഇപ്പോൾ ശക്തമായിരിക്കുന്നത്.
കൊടുമൺ എസ്റ്റേറ്റിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി വിമാനത്താവളത്തിനായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ഉൾപ്പെടെയുള്ളവർ നേരത്തെ തന്നെ രംഗത്തുണ്ടായിരുന്നു. 2025ൽ കേരള ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് കൊടുമൺ എസ്റ്റേറ്റിന്റെ സാധ്യത പരിശോധിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിരുന്നു.
ജില്ലാ കലക്ടറോട് സ്ഥലം സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കാൻ നിർദേശം നൽകിയതായി റവന്യൂ വകുപ്പിന്റെ മറുപടിയിലും വ്യക്തമാക്കിയിരുന്നു
കേന്ദ്രത്തിന്റെ നിലപാടാണ് ഇപ്പോൾ പ്രതീക്ഷ വർധിപ്പിക്കുന്ന പ്രധാന ഘടകം. സംസ്ഥാന സർക്കാർ സൗജന്യമായി ഭൂമി ലഭ്യമാക്കിയാൽ കേരളത്തിൽ അഞ്ചാമത്തെ വിമാനത്താവളം പരിഗണിക്കാൻ കേന്ദ്രം തയ്യാറാണെന്ന കേന്ദ്ര വ്യോമയാന മന്ത്രി കിൻജരാപു രാംമോഹൻ നായിഡുവിന്റെ പ്രസ്താവന കൊടുമൺ വിമാനത്താവള ആക്ഷൻ കമ്മിറ്റി അനുകൂല സൂചനയായി കാണുന്നു.
ഭൂമി സംബന്ധമായ തർക്കങ്ങളും വലിയ തോതിലുള്ള കുടിയൊഴിപ്പിക്കലും ഒഴിവാക്കാനാകുമെന്നതാണ് കൊടുമണിന് അനുകൂലമായി ഉയർത്തിക്കാട്ടുന്ന പ്രധാന ഘടകം.കൊടുമൺ എസ്റ്റേറ്റിൽ ഏകദേശം 1,200 ഹെക്ടർ സർക്കാർ ഭൂമി വിമാനത്താവളത്തിനായി പരിഗണിക്കാവുന്നതാണെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു
കൊടുമൺ, അങ്ങാടിക്കൽ, കലഞ്ഞൂർ, ഏനാദിമംഗലം മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന ഭൂമിയാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. സമീപത്ത് റെയിൽവേ സ്റ്റേഷനുകളും പ്രധാന റോഡുകളും ഉള്ളത് പദ്ധതിയ്ക്ക് അനുകൂലമാണ്
കൊടുമണിൽ വിമാനത്താവളം നിർമ്മിക്കുന്നത് സംബന്ധിച്ച് സ്ഥലം കണ്ടെത്തൽ, സാധ്യതാ പരിശോധന, സർക്കാർ തലത്തിലുള്ള തീരുമാനങ്ങൾ തുടങ്ങിയവയാണ് ഇനി നിർണായകം.
വിമാനത്താവളം യാഥാർഥ്യമായാൽ ശബരിമല തീർഥാടകർക്ക് മാത്രമല്ല, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകൾക്കും പ്രവാസി സമൂഹത്തിനും വലിയ ഗതാഗത-വാണിജ്യ നേട്ടമുണ്ടാകുമെന്നാണ് പദ്ധതി അനുകൂലികൾ പറയുന്നത്. അതേസമയം, പദ്ധതിയുടെ അന്തിമ തീരുമാനം ഭൂമിയുടെ ലഭ്യത, സാങ്കേതിക സാധ്യത, പരിസ്ഥിതി പരിശോധന, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതികൾ എന്നിവയെ ആശ്രയിച്ചിരിക്കും.





