ന്യൂഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കം. ആഗോള നയതന്ത്രരംഗത്ത് നിര്‍ണായകമാകുന്ന തീരുമാനങ്ങള്‍ ഉച്ചകോടിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങുമായി ഇന്ന് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. അതിര്‍ത്തി തര്‍ക്കത്തില്‍ അസ്വാരസ്യം നിലനില്‍ക്കെയാണ് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്.
റഷ്യ-യുക്രെയ്ന്‍ യുദ്ധം, പശ്ചിമേഷ്യയിലെ സംഘര്‍ഷം, ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍, യുഎസ് ഉയര്‍ത്തുന്ന തീരുവ വെല്ലുവിളി എന്നിവയെല്ലാം പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് ഉച്ചകോടി. ബിംസ്റ്റെക് കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനത്തുള്ള ബംഗ്ലദേശിനെ ക്ഷണിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി താരിഖ് റഹ്മാന്‍ എത്തിയേക്കില്ല. വ്യാപാരം, ഊര്‍ജസുരക്ഷ, സാമ്പത്തിക വിഷയങ്ങള്‍ അടക്കം ഉച്ചകോടിയില്‍ ചര്‍ച്ചയാകും.
ഉച്ചകോടയില്‍ പങ്കെടുക്കുന്നതിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഇന്ത്യയിലെത്തി.
പ്രാദേശിക സമാധാനവും സ്ഥിരതയും നിലനിര്‍ത്താന്‍ ആത്മാര്‍ഥ പരിശ്രമങ്ങളുണ്ടാകണമെന്ന് പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.
നയതന്ത്ര ചര്‍ച്ചകളിലൂടെയും ആശയവിനിമയങ്ങളിലൂടെയും സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്ന ഇന്ത്യയുടെ നിലപാട് ആവര്‍ത്തിച്ചു. ഊര്‍ജപ്രതിസന്ധി പരിഹരിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. ഇന്ധന, വാതക കപ്പലുകള്‍ക്ക് സുഗമസഞ്ചാരത്തിന് വഴിയൊരുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
എന്നാൽ ബ്രിക്സ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരത്തില്‍ ദേശീയ കറന്‍സികള്‍ ഉപയോഗിക്കണമെന്ന് മസൂദ് പെസെഷ്‌കിയാന്‍ കഴിഞ്ഞ ദിവസം ബ്രിക്സ് ബിസിനസ് ഫോറത്തില്‍ ആവശ്യപ്പെട്ടു. അമേരിക്കയുടെ കടന്നാക്രമണങ്ങളെയും ഉപരോധങ്ങളെയും ഇറാന്‍ പ്രസിഡന്റ് രൂക്ഷമായി വിമര്‍ശിച്ചു.





