സഭാ തർക്കത്തിൻ്റെ വിവിധ വശങ്ങൾ സമഗ്രമായി പഠിച്ച് ഇന്ത്യയുടെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച അന്തിമ തീർപ്പ് നടപ്പാക്കാതിരിക്കുവാൻ സർക്കാരിന്മേൽ സമ്മർദ്ദം ചെലുത്തുകയും, വിധികൾ നടപ്പിലാക്കുവാൻ എത്തുന്ന ഉദ്യോഗസ്ഥരെ തടയുകയും ചെയ്യുന്ന പാത്രിയർക്കീസ് വിഭാഗത്തിന്റെ ശൈലി തികച്ചും അപലപനീയമാണ്.
നിയമവ്യവസ്ഥയെ മാനിക്കേണ്ടതിനു പകരം ആൾ ബലമുണ്ടെന്ന വ്യാജേനയും, രാഷ്ട്രീയ സ്വാധീനത്തിലൂടെയും അതിനെ അടിച്ചമർത്താനാണ് യാക്കോബായ വിഭാഗം ശ്രമിക്കുന്നത്. ചർച്ചകളെ എന്നും സ്വാഗതം ചെയ്തിട്ടുള്ള ഓർത്തഡോക്സ് സഭ, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളിലും ക്രിയാത്മകമായ നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. 1934 ലെ ഭരണഘടനയും, സുപ്രീംകോടതി വിധി അനുസരിച്ചും ഒരു സഭയെ ഉള്ളൂ എന്ന നിലപാടിനോട് യാക്കോബായ വിഭാഗം യോജിക്കുന്നുവെങ്കിൽ തുടർ ചർച്ചകൾക്കും സാധ്യതയുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.