ആറന്മുള : പള്ളിയോട സേവാ സംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി നടത്തുന്ന വള്ളസദ്യ വഴിപാടുകൾ ജൂലൈ 19 മുതൽ സെപ്റ്റംബർ 16 വരെ പാർഥ സാരഥി ക്ഷേത്രാങ്കണത്തിൽ നടക്കും. ഇടക്കുളം മുതൽ ചെന്നിത്തല വരെയുള്ള പള്ളിയോടക്കരകൾ ഒരുങ്ങി.
വഴിപാട് വള്ളസദ്യകൾ ബുക്കിംഗ് 420 കടന്നു. ഈ വർഷം 550 സദ്യകൾ ആണ് ലക്ഷ്യമിടുന്നത് 17 സദ്യാലയങ്ങൾ ഇതിനായി ക്ഷേത്രത്തിനകത്തും പുറത്തുമായി സജ്ജമാക്കിയിട്ടുണ്ടെന്ന് പള്ളിയോട സേവാ സംഘം പ്രസിഡൻ്റ് കെ വി സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ എന്നിവർ പറഞ്ഞു.
ഇപ്രാവശ്യം 51 പള്ളിയോടങ്ങൾ വള്ളസദ്യയിൽ പങ്കെടുക്കും. റാന്നി പള്ളിയോടം ഇക്കുറി ഉണ്ടാകില്ല. എല്ലാ പള്ളിയോടങ്ങൾക്കും വഴിപാട് ലഭിച്ചിട്ടുണ്ട്. ഇതുവരെ ഒന്നു മുതൽ 28 വള്ളസദ്യകൾ വരെ ബുക്കിംഗ് ലഭിച്ച പള്ളിയോടങ്ങളും ഉണ്ട്. വള്ളസദ്യയുടെ സുഗമമായ നടത്തിപ്പിനായി 30 അംഗ ഫുഡ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ബി. കൃഷ്ണകുമാർ കൺവീനറായും ഭരത് വാഴുവേലിൽ ജോയിൻ്റ് കൺവീനർ ആയും പ്രവർത്തനം ആരംഭിച്ചു.
കെഎസ്ആർടിസി ബജറ്റ് ടൂർ സദ്യ പാഞ്ചജന്യം ഓഡിറ്റോറിയത്തിലും സ്പെഷ്യൽ പാസ് സദ്യ തെക്കേടത്ത് ഇല്ലം ഓഡിറ്റോറിയത്തിലും നടക്കും. സ്പെഷ്യൽ പാസ് സദ്യ ബുക്കിംഗ് ജൂലൈ 1 മുതൽ ആരംഭിക്കും.
പള്ളിയോട സേവാസംഘം പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് കഥകൾ, ലേഖനങ്ങൾ, കവിതകൾ മറ്റു വിശേഷങ്ങൾ ജൂലൈ 20ന് മുമ്പ് പള്ളിയോട സേവാ സംഘം ഓഫീസിൽ ലഭിക്കണം. വള്ളസദ്യ ഉൾപ്പെടെ എല്ലാ ചടങ്ങുകൾക്കും വൈസ് പ്രസിഡണ്ട് കെ എസ് സുരേഷ്, ജോ: സെക്രട്ടറി അജയ് ഗോപിനാഥ്, ട്രഷറർ രമേശ് മാലിമേൽ എന്നിവർ നേതൃത്വം നൽകുന്നു. സദ്യ ബുക്കിങ്ങിന് – 8281113010





