അമ്പലപ്പുഴ: കണ്ണന്റെ പിറന്നാളാഘോഷത്തിനായി അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങൾ തുടങ്ങി. വെള്ളിയാഴ്ചയാണ് അഷ്ടമിരോഹിണി. അന്നുരാത്രി ശ്രീകൃഷ്ണാവതാരത്തിൽ അവസാനിക്കുന്ന വിധത്തിൽ വ്യാഴാഴ്ച വൈകുന്നേരം നങ്ങ്യാർക്കൂത്തടിയന്തരം
തുടങ്ങും. പ്രസിദ്ധമായ അപ്പം വഴിപാടിന്റെ ടിക്കറ്റു വിതരണം
ചൊവ്വാഴ്ച രാവിലെ പടിഞ്ഞാറേ ആനക്കൊട്ടിലിൽ തുടങ്ങി.
ഭക്തജനക്കൂട്ടായ്മയായ വാസുദേവസേവാസഭ ക്ഷേത്രത്തിലെത്തുന്ന വർക്കെല്ലാം പിറന്നാൾ സദ്യ വിളമ്പും. വ്യാഴാഴ്ച വൈകീട്ട് ഏഴിന് മാർഗി അശ്വതിയും സംഘവും പുറപ്പാടു മുതൽ ഉഗ്രസേനവിവാഹം വരെയും, വെള്ളിയാഴ്ച രാവിലെ 10-ന് മാർഗി അമൃതയും സംഘവും ഉഗ്രസേന ബന്ധവും വൈകീട്ട് നാലിന് മാർഗി അഞ്ജന എസ് ചാക്യാരും സംഘവും മധുകശാപവും അവതരിപ്പിക്കും.
രാത്രി 10-ന് മാർഗി വിശിഷ്ടയും സംഘവും അവതരിപ്പിക്കുന്ന ശ്രീകൃഷ്ണാവതാരത്തോടെ നങ്ങ്യാർക്കൂത്ത് പൂർണമാകും. രാത്രി എട്ടിന് സന്ദർശൻ കഥകളി വിദ്യാലയം സുഭദ്രാഹരണം കഥകളി അവതരിപ്പിക്കും. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ രാവിലെ ഇരട്ടക്കുളങ്ങര മഹാദേവക്ഷേത്രത്തിൽനിന്ന് ഉറിയടിഘോഷയാത്രയും വൈകീട്ട് മഹാശോഭായാത്രയും നടക്കും.
ക്ഷേത്രത്തിൽ വൈകീട്ട് ദീപാരാധനയ്ക്കു ശേഷം മുന്നുവലത്തായി ഗരുഡവാഹന എഴുന്നള്ളത്തും അഞ്ചുപൂജ, നവകം, ശ്രീഭൂതബലി, വിളക്കെഴുന്നള്ളിപ്പ് എന്നിവയും ഉണ്ടാകും.





