തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അയ്യപ്പ സേവാ സമാജം. ഇത് കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലായി നടന്ന കൊള്ളയാണ്. അതിനാൽ സിബിഐ അന്വേഷണം അനിവാര്യമാണെന്നും അയ്യപ്പ സേവാ സമാജം ദേശീയ ചെയർമാൻ മുരുകൻ ആർ സെൽവൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുഴുവൻ വിശ്വാസികളും ആശങ്കയിലാണ്. നിലവിലെ എസ് ഐ ടി അന്വേഷണത്തിൽ ആശങ്കയുണ്ട്. കേരളത്തിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും പ്രതികൾ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അറസ്റ്റിലയാവർ ഇപ്പോൾ സ്വാതന്ത്രരായി പുറത്ത് കൂടി നടക്കുകയാണ്. മുൻ കേരള സർക്കാർ സ്വർണക്കൊള്ളയിൽ ഒന്നും ചെയ്തില്ല. ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ നടക്കുന്ന അന്വേഷണമായതിനാൽ ഇടപെടാനോ സിബിഐക്ക് അന്വേഷണം വിടാനോ കഴിയില്ലെന്നു പറയുന്ന സർക്കാരിന് സിബിഐ അന്വേഷണം ശുപാർശ ചെയ്തു ഹൈക്കോടതിയെ സമീപിക്കാമല്ലോ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.





