കോട്ടയം: സൃഷ്ടിപരമായ മാധ്യമപ്രവർത്തനം രാജ്യത്തിന് ആത്മവിശ്വാസം പകരുന്നതാണെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ. വികസനത്തിനു വേണ്ടിയായിരിക്കണം എല്ലാ വിഭാഗത്തിന്റെയും പ്രവർത്തനം. 2047ൽ ഇന്ത്യ വികസനത്തിന്റെ പുതിയ അധ്യായം കുറിക്കുമ്പോൾ അതിന് എല്ലാ വിഭാഗങ്ങളും കൈകോർത്ത് ശ്രമിക്കണം. ദീപിക ദിനപത്രത്തിന്റെ 140 -ാം വാർഷിക ആഘോഷം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
വാർത്താതലക്കെട്ടുകളിൽ സത്യമുണ്ടാവണം. ആകർഷിക്കാൻ വേണ്ടി മാത്രമായി തലക്കെട്ടുകൾ ഇടരുത്. ഇന്ന് വായന കുറയുന്നു. കാഴ്ചയ്ക്കാണ് ഇപ്പോൾ പ്രാധാന്യം. ദൃശ്യങ്ങളിൽ മുഴുകുന്ന കുട്ടികളെ വായിക്കുന്നതിനും പ്രേരിപ്പിക്കണം. ഇത് വലിയ വെല്ലുവിളിയാണ്.ശരിയായ വിവരമാണ് പുതുതലമുറയ്ക്ക് പകരുന്നതെന്നു എല്ലാ മാധ്യമങ്ങളും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവർത്തകർക്ക് പൂർണ്ണസ്വാതന്ത്ര്യം ഉണ്ടോ എന്ന് ഉപരാഷ്ട്രപതി സംശയം പ്രകടിപ്പിച്ചു. മാനേജ്മെന്റിൻ്റെ വീക്ഷണമാണ് പലപ്പോഴും റിപ്പോർട്ടുകളിലും പ്രതിഫലിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം കുറഞ്ഞു വരികയാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. മാധ്യമങ്ങൾ എന്നും തിരുത്തൽ ശക്തിയായി തുടരണം. അതാണ് ജനാധിപത്യത്തിന്റെ കരുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഫ്രാൻസിസ് ജോർജ് എംപി, മന്ത്രി മോൻസ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.





