തിരുവല്ല: കോടതി വിധി ഉണ്ടായിട്ടും ക്ഷേത്രഭൂമി വിട്ട് കൊടുക്കാത്ത നടപടിയിൽ ഭക്തജന പ്രതിഷേധം. കാവുംഭാഗം ആനന്ദേശ്വരം ക്ഷേത്രഭൂമിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന തീയേറ്ററിലേക്ക് വിശ്വാസികൾ പ്രതിഷേധ മാർച്ച് നടത്തി. 25 വർഷത്തേക്ക് പാട്ടക്കരാർ വ്യവസ്ഥയിൽ നൽകിയ ഭൂമിയിൽ പ്രവർത്തിക്കുന്ന തിരുവല്ല ജേക്കബ് തീയേറ്റർ ഒഴിഞ്ഞ് ക്ഷേത്രഭൂമി ക്ഷേത്രത്തിന് വിട്ടു നൽകണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അനിൽ വിളയിൽ, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി വി.കെ. ചന്ദ്രൻ, വിവിധ ക്ഷേത്ര ഭാരവാഹികൾ, സാമുദായിക സംഘടനാ നേതാക്കൾ, ഹൈന്ദവ നവോത്ഥാന പ്രസ്ഥാനങ്ങൾ എന്നിവർ പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തു.
പാട്ടഭൂമി ക്ഷേത്രത്തിന് തിരികെ നൽകാൻ 2023ൽ കോടതി വിധിയുമുണ്ടായിട്ടും അനധികൃതമായി കൈയേറിയതിനെതിരായാണ് ഭക്തർ ഒന്നിച്ചത്. 1978 ലാണ് ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള 36 സെന്റ് ഭൂമി വർഗീസിനും തോമസിനും പാട്ടത്തിന് നൽകിയത്. മാസം 200 രൂപ വടകയ്ക്ക് 25 വർഷത്തേക്കാണ് പാട്ടത്തിന് നൽകിയത്.
എന്നാൽ പാട്ടക്കരാർ കഴിഞ്ഞിട്ടും ഭൂമി വിട്ടു നൽകാനോ കെട്ടിടം മാറ്റാനോ തീയേറ്റർ ഉടമകൾ തയ്യാറായില്ല. തുടർന്ന് ക്ഷേത്രം ട്രസ്റ്റ് നിയമപരമായി നീങ്ങുകയും തീരുവല്ല മുൻസിഫ് കോടതിയിൽ നിന്നും അനുകൂല വിധി നേടുകയും ചെയ്തിരുന്നു. തീയേറ്റർ അവിടെ നിന്നും പൊളിച്ചു മാറ്റാനും ഉത്തരവായിരുന്നു.
2018 മുതലുള്ള വാടക കുടിശിക ഉൾപ്പെടെ ക്ഷേത്രത്തിന് നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഭൂമി വിട്ടുനൽകാൻ കയ്യേറ്റക്കാർ തയ്യാറായിരുന്നില്ലെന്ന് മാത്രമല്ല മറ്റൊരാൾക്ക് കൈമാറുകയും ചെയ്തു. ഇതോടെയാണ് ഭൂമി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ ഭക്തജനകൂട്ടായ്മ തീരുമാനിച്ചത്.





