മലപ്പുറം: അമ്പലപ്പുഴ തെരഞ്ഞെടുപ്പിൽ തന്റെ വിജയത്തിന് നന്ദി രേഖപ്പെടുത്താനായി ജി സുധാകരന്‍ പാണക്കാട് തങ്ങളെയും പികെ കുഞ്ഞാലിക്കുട്ടിയെയും സന്ദര്‍ശിച്ചു. തങ്ങള്‍ കുടുംബത്തിന്റെയും മുസ്ലിം ലീഗ് നേതൃത്വത്തിന്റെയും പിന്തുണ തന്റെ വിജയത്തില്‍ വലിയ പങ്കുവഹിച്ചുവെന്ന് സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അമ്പലപ്പുഴയിലെ 195 ബൂത്തുകളില്‍ 72 ബൂത്തുകള്‍ മുസ്ലിം ഭൂരിപക്ഷ മേഖലകളായിരുന്നുവെന്നും, അവിടെ 60 മുതല്‍ 95 ശതമാനം വരെ വോട്ടുകള്‍ തനിക്ക് ലഭിച്ചുവെന്നും സുധാകരന്‍ വ്യക്തമാക്കി. ഇതിനുകാരണം പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും നടത്തിയ ഇടപെടലുകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മലപ്പുറത്ത് പലതവണ വന്നെങ്കിലും ആദ്യമായിട്ടാണ് പാണക്കാട് വരുന്നത്. സഹായിച്ചവരെ ഓര്‍മിക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് വന്നത്. അമ്പലപ്പുഴ മാത്രമല്ല, കേരളത്തിലാകെ മുസ്ലിം ജനവിഭാഗം നൂറുശതമാനം മതനിരപേക്ഷത പുലര്‍ത്തുന്നവരാണെന്ന് ജി സുധാകരന്‍ പറഞ്ഞു.
തനിക്കെതിരെ മത്സരിച്ചത് ഒരു മുസ്ലിം നാമധാരി ആയിരുന്നിട്ടും തനിക്ക് 28,000-ത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷം നല്‍കാന്‍ ആ വിഭാഗം തയ്യാറായെന്നും സുധാകരന്‍ പറഞ്ഞു. യുഡിഎഫും കോണ്‍ഗ്രസും മുസ്ലിം ലീഗും നല്‍കിയ പിന്തുണ തനിക്ക് വലിയൊരു രക്ഷാകവചമായി മാറി. കേരളത്തില്‍ ഏറ്റവും ചെലവ് കുറച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ആള്‍ താന്‍ ആയിരിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.





