കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ വ്യക്തത വരുത്തി കെഎംആർഎൽ. പേര് മാറ്റാൻ സംസ്ഥാന സർക്കാരിന് നൽകിയ ശുപാർശ കേന്ദ്ര നിർദേശപ്രകാരമാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് കെഎംആർഎൽ വ്യക്തമാക്കി.
പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം ഇതുവരെ ഒരു സംസ്ഥാനത്തിനും നിർദേശം നൽകിയിട്ടില്ലെന്നും അറിയിച്ചു. ഒരു സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽ ഒന്നിലധികം മെട്രോ സംവിധാനങ്ങളുണ്ടെങ്കിൽ അവയ്ക്കായി ഒരൊറ്റ മെട്രോ റെയിൽ കമ്പനി മതിയെന്നത് മാത്രമാണ് കേന്ദ്രത്തിന്റെ മാർഗനിർദേശമെന്ന് കെഎംആർഎൽ വിശദീകരിച്ചു.
പേര് മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നിർദേശം അംഗീകരിച്ചില്ലെങ്കിൽ വിഷയം അവിടെത്തന്നെ അവസാനിക്കുമെന്നും കെഎംആർഎൽ വ്യക്തമാക്കി. കൊച്ചി മെട്രോ എന്ന പേര് തുടരും. സംസ്ഥാന സർക്കാരിന്റെ പൂർണ സമ്മതത്തോടെയേ പേരുമാറ്റം ഉണ്ടാകൂ എന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.
എന്നാൽ കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങളിൽ വന്ന വാർത്തകളിലൂടെയാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതെന്നും സർക്കാരിന്റെ ഭാഗത്ത് നിന്ന് പേരുമാറ്റവുമായി ബന്ധപ്പെട്ട് യാതൊരു ആലോചനയും നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു





