കോട്ടയം: മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർഥി ഉത്സവത്തിന് സെപ്റ്റബർ 8-ന് കൊടിയേറും. എട്ടു ദിവസത്തെ ഉത്സവം മള്ളിയൂർ തീർഥാടന കാലം എന്ന നിലയിലാണ് ആഘോഷിക്കുന്നത്. സെപ്റ്റംബർ 15-ന് ആറാട്ടോടെ സമാപിക്കും. 14-നാണ് പള്ളിവേട്ടയും, വിനായക ചതുർഥിയും. ചതുർഥി ദിവസം 10,008 നാളികേരത്തിന്റെ മഹാഗണപതി ഹോമം, ഗജപൂജ, ആനയൂട്ട് എന്നിവ ഉണ്ടാകും.
സെപ്റ്റംബർ 9 മുതൽ 13 വരെ ദിവസവും ശ്രീബലി എഴുന്നള്ളത്ത്, വിശേഷാൽ അഭിഷേകം, ഉത്സവബലി, വിളക്ക് എഴുന്നള്ളത്ത് തുടങ്ങിയവ ചടങ്ങിന്റെ ഭാഗമാകും.
ചതുർത്ഥി ദിനത്തിൽ രാവിലെ 5.30-ന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ 10,008 നാളികേര അഗ്നിശുദ്ധിയിൽ അർപ്പിക്കുന്ന മഹാഗണപതി ഹോമം തുടങ്ങും. തുടർന്ന് ഗജപൂജയും, ആനയൂട്ടും നടക്കും. പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ 120 – ഓളം കാലാകാരന്മാർ മേളപ്രപഞ്ചം തീർക്കും.
സെപ്റ്റംബർ 8-ന് രാവിലെ ഗണപതി ഹോമം, പഞ്ചവാദ്യം, കളഭാഭിഷേകം എന്നിവയ്ക്ക് ശേഷം 10.30-ന് തന്ത്രി മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ കൊടിയേറ്റ്. വൈകിട്ട് തൃത്തായമ്പക. സെപ്റ്റംബർ 10-ന് ഭക്തി ഗാനസന്ധ്യ, 12-ന് സംഗീത സദസ്സ്, 15-ന് കൊടിയിറക്ക് തുടർന്ന് ആറാട്ട് എന്നിവ നടക്കും.





