തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ നൂറ്റാണ്ടുകളായി ഉത്രാട നാളിൽ നടന്നു വരുന്ന നെയ്യും കറുകയും സമർപ്പണം ഈ വർഷവും ആചാരപരമായി നടന്നു. നൂറ്റാണ്ടുകളായി മുട്ടാർ ചെറുശ്ശേരി കുടുംബത്തിൽ നിന്നും ക്ഷേത്രത്തിൽ കറുകയും നെയ്യും സമർപ്പിക്കുന്ന ചടങ്ങാണ് മുടക്കം കൂടാതെ ഈ വർഷവും നടന്നത്.
കുടുംബത്തിലെ ഇപ്പോഴത്തെ മുതിർന്ന അംഗങ്ങളായ കൃഷ്ണ കുറുപ്പിൻ്റെയും വിജയമ്മയുടെയും നേതൃത്വത്തിൽ കുടുംബാംഗങ്ങൾ ഒത്തുച്ചേർന്ന് ആണ് ആചാരം തെറ്റാതെ ക്ഷേത്രത്തിൽ കറുകയും നെയ്യും സമർപ്പിച്ചത്. ക്ഷേത്രത്തിൽ എത്തിച്ചേർന്ന കുടുംബാംഗങ്ങളെ ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസർ ബി.സുഭാഷിന്റെയും ക്ഷേത്ര ജീവനക്കാരുടെയും, നേതൃത്വത്തിൽ ഭക്തജനങ്ങളുടെ സഹകരണത്തോടെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആചാരപരമായി സ്വീകരിച്ചു.
തുടർന്ന് അവർ ക്ഷേത്രത്തിൽ പ്രവേശിച്ച് ഭഗവാന് നെയ്യും കറുകയും സമർപ്പിച്ചു. ക്ഷേത്രത്തിലെ ആട്ടവിശേഷങ്ങളിൽ വളരെ പ്രാധാന്യം അർഹിക്കുന്ന തിരുവോണ നാളിൽ ഭഗവാന് തിരുവാഭരണം ചാർത്തി വിശേഷാൽ പൂജകൾ നടന്നു. ഉച്ചയ്ക്ക് നടന്ന തിരുവോണ സദ്യ സബ്ഗ്രൂപ്പ് ഓഫീസർ ബീ. സുഭാഷ് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.
രാത്രി ശ്രീവല്ലഭ സ്വാമിയും മഹാസുദർശനമൂർത്തിയും ആനപ്പുറത്ത് എഴുന്നെള്ളി കാഴ്ച ശ്രീബലി നടന്നു. ക്ഷേത്ര ദർശനത്തിനും തിരുവോണ സദ്യയ്ക്കുമായി നൂറ് കണക്കിന് ഭക്തർ ക്ഷേത്രത്തിൽ എത്തിയിരുന്നു.





