ആലപ്പുഴ : ആലപ്പുഴ പുന്നമടക്കായലിൽ ആഗസ്റ്റ് 22ന് നടക്കുന്ന 72-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ ‘ വള്ളം തുഴയുന്ന വേഴാമ്പൽ’ കെ. സി. വേണുഗോപാൽ എം.പി പ്രകാശനം ചെയ്തു. ചലച്ചിത്രതാരം ഭാമ ഭാഗ്യചിഹ്നം ഏറ്റുവാങ്ങി.പുന്നപ്ര സ്വദേശി ഹരിൺ തയ്യാറാക്കിയ ‘വള്ളം തുഴയുന്ന വേഴാമ്പൽ’ ആണ് ഭാഗ്യചിഹ്‌നം. ചടങ്ങിൽ എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം. ലിജു മുഖ്യാതിഥിയായി.
അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ ആലപ്പുഴയെ അടയാളപ്പെടുത്തുന്ന കായിക വിനോദമാണ് വള്ളംകളിയെന്ന് കെ. സി. വേണുഗോപാൽ എം.പി പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ ലോകോത്തര നിലവാരത്തിലേക്ക് വള്ളംകളിയെ ഉയർത്തിക്കൊണ്ടുവരാനും, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായങ്ങൾ ഉറപ്പാക്കാനുമുള്ള കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മന്ത്രി എം. ലിജു ചലച്ചിത്രതാരം ഭാമയെ ചടങ്ങിൽ ആദരിച്ചു.
കേരളത്തിന്റെ അഭിമാനവും മുഖമുദ്രയുമാണ് വള്ളംകളിയെന്നും ഒറ്റക്കെട്ടായി നിന്നാൽ ഏതു പ്രശ്നത്തെയും മറികടന്ന് ലക്ഷ്യത്തിലെത്താൻ കഴിയുമെന്ന് വള്ളംകളി നമ്മെ ഓർമ്മപ്പെടുത്തുന്നതായും ഭാമ പറഞ്ഞു.
72-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്ന നിർണയവുമായി ബന്ധപ്പെട്ട് 148 എൻട്രികളാണ് സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ചത്. പുന്നപ്ര പുത്തൻവെളിയിൽ ഗ്രാഫിക് ഡിസൈനറായ ഹരിണാണ് ഭാഗ്യചിഹ്ന മത്സരത്തിൽ വിജയിയായത്.





