പത്തനംതിട്ട : പുതിയ അധ്യയന വർഷം തുടങ്ങാൻ ഒന്നരയാഴ്ച ശേഷിക്കെ പത്തനംതിട്ട ജില്ലയിൽ വിതരണം ചെയ്യേണ്ട പുസ്തകങ്ങളുടെ കണക്കെടുപ്പ് പകുതി ഘട്ടമായതേ ഉള്ളൂവെന്ന് അധികൃതർ പറയുന്നു. 6 മുതൽ 8 വരെയുള്ള ക്ലാസുകളിലെ പാഠ പുസ്തകങ്ങളുടെ വിതരണവും വൈകാൻ സാധ്യത. പത്താം ക്ലാസിലെ പാഠ പുസ്തകത്തിൽ മാത്രമാണ് ഇപ്പോൾ വിതരണം ചെയ്യാൻ തയ്യാറായിരിക്കുന്നത്. സംസ്ഥാനത്ത് ആകെ അച്ചടിക്കേണ്ടത് 3, 57,05,475 പാഠ പുസ്തകങ്ങളാണ്.
1.08 കോടിയോളം പുസ്തകങ്ങളുടെ ബൈൻഡിംഗ് ജോലികളും അവശേഷിക്കുന്നു. എൽ ഡി എഫ് സർക്കാർ അധികാരത്തിൽ നിന്ന് ഇറങ്ങുമ്പോൾ 20 ശതമാനം പുസ്തകങ്ങളുടെ അച്ചടി മാത്രമാണ് പൂർത്തിയായത്.
എന്നാൽ സ്‌കൂളുകൾ തുറക്കുന്നതിന് മുൻപ് പാഠ പുസ്തകങ്ങളുടെ വിതരണം പൂർത്തിയാക്കുമെന്നാണ് അധികാരമേറ്റ യുഡിഎഫ് സർക്കാർ അറിയിച്ചത്. പ്രതിദിനം അച്ചടിക്കാൻ കഴിയുന്നത് 3 ലക്ഷം പുസ്തകങ്ങളാണ്. ഇങ്ങനെയെങ്കിൽ പുസ്തകണ്ടളുടെ പ്രിൻ്റിംഗും ബയൻ്റിംഗും കഴിഞ്ഞ് വിദ്യാർഥികൾക്ക് നൽകണമെങ്കിൽ കുറഞ്ഞത് 40 ദിവസമെങ്കിലും എടുക്കും
നിലവിൽ കെ പി ബി എസിന് 300 കോടി രൂപ പ്രിൻ്റിംഗ് ഇനത്തിൽ സർക്കാർ കൊടുത്തു തീർക്കാനുണ്ട്. തമിഴ്നാട്ടിലെ പേപ്പർ മില്ലുകൾക്കും കുടിശിക കൊടുക്കാനുണ്ട്. ഇതിൽ 7 കോടി രൂപ നൽകാൻ പുതിയ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.





