തൃശ്ശൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 320 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവതികളടക്കം അഞ്ച് പേരെ തൃശ്ശൂർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ ചൂണ്ടല്‍ സ്വദേശിനിയും അനസ്തേഷ്യ ടെക്നീഷ്യനുമായ വിദ്യ, രാത്രികാല ഡ്യൂട്ടിക്കിടെ ഉറങ്ങാതിരിക്കാൻ എംഡിഎംഎ ഉപയോഗിച്ചു തുടങ്ങിയതായാണ് അന്വേഷണത്തില്‍ പൊലീസിനോട് പറഞ്ഞത്.
ബെംഗളൂരുവില്‍ ഏവിയേഷൻ പഠിക്കുന്ന ശ്രീലക്ഷ്മി ആദ്യമായാണ് ലഹരി ഉപയോഗിച്ചതെന്നും, സംഘത്തിലെ പ്രധാനിയും തൃശ്ശൂർ സ്വദേശിയുമായ കാമുകൻ ജിഷ്ണുവാണ് എംഡിഎംഎ നല്‍കിയതെന്നും പൊലീസ് പറഞ്ഞു.
അറസ്റ്റിനിടെ യുവതികളില്‍ ഒരാളുടെ അടിവസ്ത്രത്തില്‍ നിന്ന് രണ്ട് ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
തുടർന്ന് നടത്തിയ പരിശോധനയില്‍ കാക്കശ്ശേരി സ്വദേശി ഷിഫാസിന്റെ വീട്ടില്‍ നിന്ന് 18 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ഷിഫാസിന്റെ സുഹൃത്തായ സുമേഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചാവക്കാട്ടെ അലൂമിനിയം ഫാബ്രിക്കേഷൻ സ്ഥാപനത്തിലേക്ക് സുമേഷ് മാറ്റിയ 300 ഗ്രാം എംഡിഎംഎയും ഉള്‍പ്പെടുത്തിയാണ് ആകെ 320 ഗ്രാം ലഹരിമരുന്ന് പിടികൂടിയത്.
പാലക്കാട് മുതലമടയിലെ ഒരു റിസോർട്ടില്‍ നിന്ന് മടങ്ങിവരുന്നതിനിടെയാണ് സംഘം പൊലീസിന്റെ വലയിലായത്. തുടർനടപടികള്‍ പൂർത്തിയാക്കിയ ശേഷം പ്രതികളെ റിമാൻഡ് ചെയ്തു. കേസില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.





