തിരുവല്ല: കുറ്റൂർ പഞ്ചായത്തിലെ നാലാം വാർഡിൽ ഉൾപ്പെട്ട , കെഎസ്ഇബി തോട്ടഭാഗം സെക്ഷനിലെ പൊട്ടൻമല ട്രാൻസ്ഫോമറിനു കീഴിലുള്ള 500 ഓളം കുടുംബങ്ങൾ ഇരുട്ടിലായിട്ട് രണ്ട് ദിനം പിന്നിടുന്നു. അത്യുഷ്ണം മൂലം കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് ജനങ്ങളാണ് കെഎസ്ഇബിയുടെ പ്ലാനിങ് ഇല്ലാത്ത പണിയുടെ ഭാഗമായി ബുദ്ധിമുട്ടിലായത്.
ഞായറാഴ്ച അർധരാത്രിയോട് വോൾട്ടേജ് വ്യതിയാനം ഉണ്ടാവുകയും തുടർന്ന് ട്രാൻസ്ഫോമറിന് കേടുപാട് സംഭവിക്കുകയും ആയിരുന്നു. തിങ്കളാഴ്ച രാവിലെ പുതിയ ട്രാൻസ്ഫോമർ ഘടിപ്പിക്കുന്ന പണികൾ പൂർത്തിയാക്കി വൈകിട്ട് 4.30 നു വൈദ്യുതി പുനസ്ഥാപിച്ചു എങ്കിലും രാത്രി 11 മണിയോടുകൂടി വീണ്ടും തകരാറിലാകുകയായിരുന്നു. അരമണിക്കൂറിന് ശേഷം വൈദ്യുതി പുനസ്ഥാപിച്ചുവെങ്കിലും പുതിയ ട്രാൻസ്ഫോമർ വളരെ വേഗം ഹീറ്റ് ആവുകയും തുടർന്ന് വൈദ്യുതി നിലയ്ക്കുകയായിരുന്നു.
ഇതിൻ്റ് കാരണം കണ്ടെത്താൻ ആവാതെ കെഎസ്ഇബി കുഴയുമ്പോൾ, അത്യുഷ്ണമൂലവും വൈദ്യുതി ഇല്ലാത്തതിനാലും ഈ പ്രദേശത്ത് ജനങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടിട്ട് രണ്ട് ദിവസമായി. മൊബൈൽ ഫോൺ അടക്കം വീടുകളിലെ പ്രാഥമിക ആവശ്യങ്ങൾക്ക് ഉള്ള മോട്ടോറുകൾ പോലും പ്രവർത്തിപ്പിക്കുവാൻ സാധിക്കാത്തതും ജനങ്ങൾക്ക് വളരെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്.
വൈദ്യുതി തടസ്സം മൂലം നൂറുകണക്കിന് കുടുംബങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ടിന് ശാശ്വത പരിഹാരം കാണാൻ കെഎസ്ഇബി തയ്യാറാകണമെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ.രാജേഷ് ആവശ്യപ്പെട്ടു.






