ആലപ്പുഴ: ആശുപത്രികളിലെയും പൊതുസമൂഹത്തിലെയും ശുചിത്വം കേവലം ജീവനക്കാരുടെ മാത്രം ചുമതലയല്ലെന്നും പൊതുജന പങ്കാളിത്തത്തിലൂടെ മാത്രമേ സാമൂഹിക ആരോഗ്യം പൂർണ്ണതോതിൽ നിലനിർത്താൻ സാധിക്കൂ എന്നും സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു.
സ്വന്തം വീട് വൃത്തിയാക്കി മാലിന്യങ്ങൾ പൊതുവഴിയിലേക്ക് തള്ളുന്ന വികലമായ ശുചിത്വ സംസ്കാരം മാറണമെന്നും വഴിയിൽ മാലിന്യങ്ങൾ വലിച്ചെറിയാത്ത സാമൂഹിക ഉത്തരവാദിത്തം ഓരോ പൗരനും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ‘തുടക്കം’ ആശുപത്രി ശുചീകരണ ജനകീയ ക്യാമ്പയിന്റെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനം കായംകുളം താലൂക്ക് ആശുപത്രിയിൽ വെച്ച് നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശുപത്രി അന്തരീക്ഷവും പരിസരവും ശുചിയായി സൂക്ഷിക്കാൻ ജീവനക്കാരും ഹരിതകർമ്മ സേനാംഗങ്ങളും ആശാ വർക്കർമാരും കഠിനമായി അധ്വാനിക്കുന്നുണ്ടെന്നും അവരോടൊപ്പം പൊതുജനങ്ങൾ കൈകോർക്കുമ്പോൾ മാത്രമേ ഈ ദൗത്യം പൂർണ്ണ വിജയമാകൂ എന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ ശുചിത്വ ദൗത്യത്തെ ഒരു മികച്ച ടീം വർക്കായി കണ്ട് മുന്നോട്ട് കൊണ്ടുപോകണമെന്നും ഇതൊരു വലിയ ജനകീയ ക്യാമ്പയിനായി മാറ്റാൻ ഡി.എം.ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.





