ന്യൂഡൽഹി : പരിസ്ഥിതി സൗഹൃദവും അത്യന്തം ഊർജ്ജക്ഷമതയുള്ളതുമായ ഹരിത ഗതാഗത സംവിധാനങ്ങളിലേക്ക് രാജ്യം അതിവേഗം ചുവടുവെയ്ക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഹൈഡ്രജൻ ട്രെയിൻ സർവീസിന് ഇന്ത്യൻ റെയിൽവേ അന്തിമ അനുമതി നൽകി. അത്യാധുനികമായ 1200 കിലോവാട്ട് എൻജിൻ കരുത്തുള്ള, 10 കോച്ചുകളടങ്ങിയ വലിയ ട്രെയിൻ സെറ്റിനാണ് പരീക്ഷണ സർവീസുകൾ ആരംഭിക്കുന്നതിനായി റെയിൽവേ ബോർഡ് ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്.
ഹരിയാനയിലെ തിരക്കേറിയ ജിന്ദ് – സോണിപത് റെയിൽവേ പാതയിലാണ് ഈ അത്യാധുനിക ട്രെയിനിന്റെ ആദ്യ പരീക്ഷണയോട്ടം നടക്കുക. സർവീസിന്റെ പ്രാരംഭ ഘട്ടത്തിൽ മണിക്കൂറിൽ പരമാവധി 75 കിലോമീറ്റർ വേഗതയിലായിരിക്കും ഈ ഹൈഡ്രജൻ ട്രെയിൻ ഇവിടെ സർവീസ് നടത്തുകയെന്നും റെയിൽവേ അധികൃതർ സൂചന നൽകി.
പരമ്പരാഗത ഫോസിൽ ഇന്ധനങ്ങൾക്ക് പകരമായി അന്തരീക്ഷ മലിനീകരണവും കാർബൺ ഉദ്‌വമനവും പൂർണ്ണമായി ഒഴിവാക്കുന്ന സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്. ഹൈഡ്രജൻ ഫ്യുവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ക്ലീൻ എനർജി സംവിധാനത്തിലൂടെ ട്രെയിനുകൾ ഓടിക്കുന്ന ലോകത്തിലെ ഏറ്റവും പ്രമുഖവും വികസിതവുമായ ഏതാനും രാജ്യങ്ങളുടെ വരേണ്യ ക്ലബ്ബിലേക്ക് ഇതോടെ ഇന്ത്യയും ഔദ്യോഗികമായി അംഗത്വമെടുക്കുകയാണ്.
തദ്ദേശീയമായി രൂപകൽപ്പന ചെയ്ത ഈ ഹരിത ട്രെയിനിനായുള്ള ഇന്ധന സംഭരണ-റീഫ്യുവലിംഗ് കേന്ദ്രവും അനുബന്ധ സുരക്ഷാ സംവിധാനങ്ങളും ഇതിനകം തന്നെ ജിന്തിൽ റെയിൽവേ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. കംപ്രസ് ചെയ്ത ഹൈഡ്രജൻ വാതകം സുരക്ഷിതമായി കൈകാര്യം ചെയ്യാനുള്ള പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷന്റെപ്രത്യേക ലൈസൻസും പദ്ധതിക്ക് ലഭിച്ചു.





