തൃശൂർ: ഈ വർഷം തന്നെ ജ്വല്ലറി പാർക്ക് സ്ഥാപിക്കുന്നതിനായി നിലവിലെ ബജറ്റിൽ 10 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചു. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (KGSMA) സംസ്ഥാന കൺവെൻഷൻ അങ്കമാലിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ പദ്ധതിയുടെ സൗകര്യദാതാവാണെന്നും സ്വർണവ്യാപാരികളാണ് ഇതിന്റെ പ്രധാന പ്രമോട്ടർമാരെന്നും മുഖ്യമന്ത്രി പറഞ്ഞു. ജ്വല്ലറി പാർക്ക് യാഥാർഥ്യമാകുന്നതോടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ കേരളത്തിലെത്തുമെന്നും സംസ്ഥാനം ആഭരണ ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ആഭരണങ്ങളുടെ നിർമ്മാണവും ഡിസൈനിംഗും ഒരേ കേന്ദ്രത്തിൽ നടക്കുന്നതിലൂടെ ഈ മേഖലയിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോൾഡ് ഹബിന്റെ പ്രവർത്തനത്തോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക-വ്യാപാര മേഖല കൂടുതൽ ശക്തിപ്പെടുകയും സർക്കാർ ഖജനാവിലേക്കുള്ള വരുമാനം വർധിക്കുകയും ചെയ്യും.
ഇതിന്റെ ഫലമായി കൂടുതൽ വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും ആരംഭിക്കാൻ സാഹചര്യമൊരുങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി റോജി എം ജോൺ, ബെന്നി ബഹനാൻ എംപി,സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ, ട്രഷറർ സി വി കൃഷ്ണദാസ്, വി.കെ.മനോജ്,വർഗീസ് ആലൂക്ക തുടങ്ങിയവർ പങ്കെടുത്തു.





