തിരുവനന്തപുരം: മുഖ്യമന്ത്രി ആരെന്ന തീരുമാനം വൈകുന്നതോടെ സംസ്ഥാനത്തെ വിവിധ ഭരണ, അടിസ്ഥാന സൗകര്യ, ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറി ഡോ എ ജയതിലകിന്റെ അധ്യക്ഷതയിൽ ഉന്നത തല യോഗം സെക്രട്ടറിയേറ്റിൽ ചേർന്നു.
ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ ജില്ലാ കളക്ടർമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. എൽപിജിയിൽ നിന്ന് പിഎൻജിയിലേക്കുള്ള മാറ്റം, സ്‌കൂൾ തുറക്കലിനുള്ള ഒരുക്കങ്ങൾ, സെൻസസ് പ്രവർത്തനങ്ങൾ, പാമ്പുകടി പ്രതിരോധം, മൺസൂൺ മുന്നൊരുക്കങ്ങൾ എന്നിവ യോഗത്തിൽ വിലയിരുത്തി.
സ്‌കൂൾ തുറക്കലിനുള്ള ഒരുക്കങ്ങൾ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി വിശദീകരണം നൽകി. മെയ് 31നകം പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയാകുമെന്ന് അറിയിച്ചു. ഇതിനകം 65 ശതമാനം പുസ്തകങ്ങൾ കുടുംബശ്രീ യൂണിറ്റുകൾ വഴി വിതരണം ചെയ്തുകഴിഞ്ഞു. ശേഷിക്കുന്ന പുസ്തകങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുമെന്നും അറിയിച്ചു.
കൈത്തറി വകുപ്പ് വഴി സ്‌കൂൾ യൂണിഫോം തുണികളുടെ വിതരണവും പുരോഗമിക്കുകയാണെന്നും എയ്ഡഡ് സ്‌കൂളുകൾക്കുള്ള ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ടെന്നും യോഗത്തിൽ അറിയിച്ചു. ജൂൺ ഒന്നിന് സ്‌കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ച് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്ന നടപടിക്രമവും യോഗം ചർച്ച ചെയ്തു.
നിലവിൽ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, ഫയർ ആൻഡ് റെസ്‌ക്യൂ, ആരോഗ്യ വകുപ്പ്, വനം-വന്യജീവി വകുപ്പ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ അനുമതികൾ ലഭിച്ചതിന് ശേഷമാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. സമയപരിധി പരിഗണിച്ച് നിർബന്ധമായ സുരക്ഷാ മാനദണ്ഡങ്ങൾക്ക് മുൻഗണന നൽകി പുതിയ സർക്കുലർ പുറത്തിറക്കാനുള്ള നിർദ്ദേശം പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവച്ചു.
സുരക്ഷാ കാര്യങ്ങളിൽ യാതൊരു ഇളവും ഉണ്ടാകരുതെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. അടുത്ത രണ്ട് ആഴ്ച സ്‌കൂളുകളുടെ തയ്യാറെടുപ്പുകൾ ജില്ലാ കളക്ടർമാർ നിരീക്ഷിക്കണമെന്നും നിർദേശിച്ചു.





