പത്തനംതിട്ട: ജില്ലയിലെ പൊതുശൗചാലയങ്ങളുടെ നടത്തിപ്പിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആന്റോ ആൻറണി എംപി ബന്ധപ്പെട്ടവർക്ക് കർശന നിർദേശം നൽകി. കലക്ടറേറ്റ് ഗവി കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ല ഡെവലപ്മെൻറ് കോർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്ത ശേഷമാണ് ബന്ധപ്പെട്ടവരോട് എം പി നിർദ്ദേശം നൽകിയത്.
ശബരിമല തീർഥാടനകാലം അടുത്ത വരുന്ന സാഹചര്യത്തിൽ ജില്ലാ കലക്ടർ മുൻകൈയെടുത്ത് ശുചിത്വ മിഷന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി കുറ്റക്കാർക്ക് പിഴ ചുമത്തണം. എന്നിട്ടും പരിഹാരമായില്ലെങ്കിൽ ശുചിത്വമിഷന്റെ നേതൃത്വത്തിൽ വൃത്തിയാക്കി തുക ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിൽ നിന്ന് ഈടാക്കണം.
ജില്ലാ പഞ്ചായത്തിൻറെ നേതൃത്വത്തിൽ യോഗം ചേർന്ന് തദ്ദേശസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ശൗചാലയങ്ങളുടെ പരിപാലനം ഉറപ്പാക്കാൻ നിർദ്ദേശം നൽകണം. ടേക്ക് എ ബ്രേക്ക് പദ്ധതി വേഗത്തിൽ പൂർത്തിയാകണമെന്നും എംപി നിർദ്ദേശിച്ചു.





