പത്തനംതിട്ട: ശബരിമല തന്ത്രിസ്ഥാനം ഒഴിയാൻ സന്നദ്ധത അറിച്ച് തന്ത്രി കണ്ഠരര് രാജീവര്. വരാനിരിക്കുന്ന ചിങ്ങമാസം മുതൽ ശബരിമല തന്ത്രിയായി തന്റെ മകൻ ബ്രഹ്മദത്തനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. നിലവിൽ മുൻ തന്ത്രി കണ്ഠര് മോഹനരുടെ മകൻ മഹേഷ് മോഹനരാണ് ശബരിമലയിൽ തന്ത്രിയായി സേവനമനുഷ്ഠിക്കുന്നത്.
അടുത്ത ഊഴം കണ്ഠര് രാജീവർക്കാണെങ്കിലും, കേസുകളിൽ പ്രതിയായ സാഹചര്യത്തിലാണ് അദ്ദേഹം തന്റെ മകനെ തന്ത്രിയാക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചത്. രാജീവരുടെ പേരില് കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ ആവശ്യത്തിൽ ബോർഡ് നേരിട്ട് തീരുമാനമെടുക്കാൻ മടിക്കുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം ചേർന്ന ദേവസ്വം ബോർഡ് യോഗത്തിൽ ബോർഡ് പ്രസിഡന്റ് ഈ വിഷയം അജണ്ടയായി അവതരിപ്പിച്ചെങ്കിലും അന്തിമ തീരുമാനമെടുക്കാതെ വിഷയം ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിടാനാണ് ബോർഡ് ധാരണയിലെത്തിയത്.





