പത്തനംതിട്ട : കണ്ണൂർ ഡെൻ്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തിൽ ആരംഭിച്ച ഹർത്താൽ പൂർണം.
പത്തനംതിട്ട, തിരുവല്ല, അടൂർ, റാന്നി എന്നിവിടങ്ങളിൽ പ്രവർത്തകർ പ്രധാന റോഡുകളിൽ ഉൾപ്പെടെ കെ എസ് ആർ ടി സി വാഹനങ്ങൾ തടഞ്ഞു. പലയിടത്തും പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി.
പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് രാവിലെ ആരംഭിച്ച സർവീസുകൾ സമരാനുകൂലികൾ തടഞ്ഞു. ഇതോടെ ജില്ലാ ആസ്ഥാനത്ത് നിന്നുള്ള സർവീസുകൾ പൂർണമായും സ്തംഭിച്ചു. രാവിലെ 8.30 വരെ പത്തനംതിട്ട സ്‌റ്റാൻഡിൽ നിന്ന് കെ എസ് ആർടിസി ബസുകൾ സർവീസ് നടത്തിയിരുന്നു. പുലർച്ചെയുള്ള ദീർഘദൂര ബസുകൾ മുടക്കമില്ലാതെ സർവീസ് നടത്തി.
തിരുവല്ലയിൽ ആശുപത്രിയിലേക്ക് പോയ രോഗിയെ സമരാനുകൂലികൾ തടഞ്ഞു. തുടർന്ന് വാക്കേറ്റവും ഉണ്ടായി. പോലീസ് ഇടപെട്ട് ജീപ്പിൽ രോഗിയെ ആശുപത്രിയിൽ എത്തിച്ചു. തിരുവല്ലയിൽ വാഹനങ്ങൾ തടഞ്ഞതോടെ എം സി റോഡിലും അമ്പലപ്പുഴ റോഡിലും റ്റി കെ റോഡിൽ വാഹനങ്ങളുടെ നീണ്ട നിര ആയിരുന്നു. വാഹനങ്ങളിൽ എത്തിയവർ മണിക്കൂറുകളോളം റോഡിൽ മുഷിഞ്ഞു. പിന്നീട് പോലീസ് ഇടപെട്ട് പ്രശ്നം ശാന്തമാക്കി.
അടൂരിൽ പലയിടത്തും വാഹനങ്ങൾ തടഞ്ഞു. കോഴഞ്ചേരിയിൽ പ്രവർത്തകർ പ്രകടനവുമായി എത്തി സർക്കാർ ഓഫിസുകളും കടകളും ഹോട്ടലുകളും അടപ്പിച്ചു. എന്നാൽ ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും നിരത്തുകളിൽ സജീവമായിരുന്നു. പമ്പുകൾ, മെഡിക്കൽ സ്‌റ്റോറുകൾ, ആശുപത്രികൾ എന്നിവ മുടക്കമില്ലാതെ പ്രവർത്തിച്ചു . കെപിഎം എസ് പുന്നല ശ്രീകുമാർ വിഭാഗം ജില്ലയിൽ ഹർത്താലിൽ നിന്ന് വിട്ടു നിന്നു





