തിരുവല്ല: മഴ ശക്തമായതോടെ തിരുവല്ല നഗരസഭയിലെ ഉത്രമേൽ – പള്ളിയമ്പിൽപടി – പുല്ലുകോട്ടുപടി റോഡിൽ ടാർ ഇളകി യാത്ര ദുരിതമായി. നഗരസഭയുടെ 30-ാം വാർഡിലെ പ്രധാന റോഡിനാണ് ഈ ദുർഗതി. വർഷങ്ങൾക്ക് മുൻപാണ് റോഡ് റീ ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കിയത്.
എന്നാൽ ആദ്യമഴിയിൽ തന്നെ റോഡിന്റെ പലഭാഗങ്ങളും ഇളകി. പിന്നീട് യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല. നിലവിൽ റോഡ് പൂർണമായും തകർന്ന നിലയിലാണ്. ഒരു മഴ പെയ്ത് വെള്ളം നിറഞ്ഞാൽ റോഡിലെ കുഴികൾ തിരിച്ചറിയാൻ സാധിക്കില്ല. ഇതുമൂലം ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്.
തുടർച്ചയായി മഴ പെയ്താൽ റോഡിന്റെ മിക്ക ഭാഗങ്ങളും വെള്ളത്തിനടിയിലാകും. നൂറുകണക്കിന് കുടുംബങ്ങൾ ഇതോടെ ഒറ്റപെട്ടുപ്പോകുമെന്നതാണ് സ്ഥിതി. അത്യാവശ്യ ഘട്ടങ്ങളിൽ ഒരു ആംബുലൻസ് പോലും ഇതുവഴി കടന്നുവരില്ല. അവശത അനുഭവിക്കുന്നവർ ഓട്ടോറിക്ഷ വിളിച്ചാൽ പോലും റോഡിന്റെ ശോച്യാവസ്ഥകാരണം ആരും സവാരിക്കായി വരാറില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
റോഡ് ഉയർത്തി പണിത് വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നാണ് വാർഡ് കൗൺസിലറോടും എംഎൽഎയോടും പ്രദേശവാസികളുടെ അഭ്യർത്ഥന.





