കൊച്ചി: കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മത്തി ലഭ്യതയ്‌ക്കാണ് കേരള തീരം ഇത്തവണ സാക്ഷ്യം വഹിച്ചത്. രാജ്യത്തെ സമുദ്ര മത്സ്യസമ്പത്തിൽ നേരിയ വർധനവ് രേഖപ്പെടുത്തിയതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (CMFRI) ഏറ്റവും പുതിയ വാർഷിക കണക്കുകൾ. കഴിഞ്ഞ വർഷം ഇന്ത്യയിലാകെ 35.7 ലക്ഷം ടൺ മത്സ്യമാണ് ലഭിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനത്തിന്റെ വളർച്ചയാണിത്.
സിഎംഎഫ്ആർഐയിലെ ഫിഷറി റിസോഴ്‌സസ് അസസ്‌മെന്റ്, ഇക്കണോമിക്‌സ് ആന്റ് എക്സ്റ്റൻഷൻ വിഭാഗമാണ് വാർഷിക സമുദ്രമത്സ്യ ലഭ്യത കണക്കാക്കി റിപ്പോർട്ട് തയ്യാറാക്കിയത്. 6.85 ലക്ഷം ടൺ മത്സ്യവുമായി ഉത്പാദനത്തിൽ തമിഴ്‌നാടാണ് രാജ്യത്ത് ഒന്നാം സ്ഥാനത്ത്.
മോശം കാലാവസ്ഥയും ട്രോളിംഗ് നിരോധനത്തിന്റെ കാലാവധി നീട്ടിയതും കാരണം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഗുജറാത്ത് ഇത്തവണ രണ്ടാമതായി. രണ്ട് ശതമാനം വളർച്ചയോടെ 6.24 ലക്ഷം ടൺ മത്സ്യവുമായി കേരളം മൂന്നാം സ്ഥാനം നിലനിർത്തി.
കേരളത്തിൽ മത്തിയുടെ ലഭ്യത 13 ശതമാനം കൂടി കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഉയർന്ന ലഭ്യതയിലെത്തി. 1.68 ലക്ഷം ടണ്ണുമായി സംസ്ഥാനത്ത് ഏറ്റവുമധികം പിടിച്ച മത്സ്യവും മത്തിയാണ്. 2013ന് ശേഷമുള്ള ഏറ്റവും വലിയ ലഭ്യതയാണിത്. കഴിഞ്ഞ വർഷം 1.49 ലക്ഷം ടണ്ണായിരുന്നു. കേരളത്തിലെ ആകെ സമുദ്രമത്സ്യ ലഭ്യത 6.24 ലക്ഷം ടണ്ണാണ്. മത്തിക്ക് പുറമെ, കിളിമീൻ, കണവ-കൂന്തൽ-നീരാളി ഇനങ്ങളുടെ ലഭ്യതയിലും വർധനവുണ്ടായി.





