തൃശ്ശൂർ : തൃശ്ശൂരിലെ ഒരു വീട്ടുമുറ്റത്തുനിന്നും ബൈക്കിൽ നിന്നും 19 പെരുമ്പാമ്പിൻകുഞ്ഞുങ്ങളെ പിടികൂടി.പൂങ്കുന്നം എംജി നഗർ ശ്രീകൃഷ്ണനിലയത്തിൽ ബി. കാർത്തിക്കിന്റെ വീട്ടിൽനിന്നാണ് പാമ്പിൻകുഞ്ഞുങ്ങളെ പിടികൂടിയത്. പെരിങ്ങാവ് ഭാഗത്തുനിന്ന് പുഴയ്ക്കൽ ഭാഗത്തേക്കു പോകുന്ന തോടിനു സമീപമാണ് കാർത്തിക്കിന്റെ വീട്.
ചൊവ്വാഴ്ച രാവിലെയാണ് കാർത്തിക്കിന്റെ വീടിന്റെ ഗേറ്റിനോടു ചേർന്ന് ഒരു പാമ്പ് ഇഴഞ്ഞു പോകുന്നത് കണ്ടത്.വൈകീട്ടോടെ വളപ്പിന്റെ വിവിധ ഭാഗങ്ങളിൽ പാമ്പിൻകുഞ്ഞുങ്ങളെ വീണ്ടും കണ്ടെത്തി.ബൈക്കിന്റെയും സ്കൂട്ടറിന്റെയും സീറ്റ് അഴിച്ചുപരിശോധിച്ചപ്പോൾ അവിടെ നിന്നും പാമ്പിൻകുഞ്ഞുങ്ങളെ കിട്ടി. ഇതോടെ കുടുംബം വനംവകുപ്പിനെ വിവരമറിയിച്ചു.
വനംവകുപ്പിന്റെ പാമ്പുപിടിത്തക്കാർ എത്തി 3 ദിവസങ്ങൾ കൊണ്ട് 19 പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങളെ പിടികൂടി.പിടികൂടുന്നതിനിടയിൽ രണ്ടെണ്ണം തോട്ടിൽ ചാടിപ്പോകുകയും ചെയ്തു.തോടിനോടു ചേർന്ന വീട്ടിലെ മുറ്റത്തെ മരത്തിന് കെട്ടിയ തറയിൽ പാമ്പ് മുട്ടയിട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നത് . ഇനിയും മുട്ടകൾ വിരിയാനുണ്ടെന്നാണ് വനംവകുപ്പിന്റെ നിഗമനം .വീണ്ടും പാമ്പുകൾ ഇറങ്ങി വരികയാണെങ്കിൽ മരത്തറ പൊളിക്കാമെന്നാണ് തീരുമാനം.





