ആലപ്പുഴ: എല്ലാവർക്കും ആരോഗ്യം ഉറപ്പുവരുത്തുന്നതിൽ സംസ്ഥാനം ഒന്നാം സ്ഥാനത്താണെന്നും കേരളത്തിൽ പൊതുജനാരോഗ്യ മേഖലയുടെ മുഖച്ഛായ മാറ്റാൻ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആലപ്പുഴ ജനറൽ ആശുപത്രിയിൽ 117 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച പുതിയ ഓ പി ബഹുനില മന്ദിരത്തിന്റെയും ഉപകരണ സംവിധാനങ്ങളുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ സർക്കാർ ആരംഭിച്ച ആർദ്രം മിഷൻ വഴി ആരോഗ്യ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു.പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആക്കി മാറ്റി.ഇത് അവസാന ഘട്ടത്തിലാണ്. താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജ് വരെ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ഏർപ്പെടുത്തി വരികയാണ്.
കോവിഡ് വ്യാപകമായപ്പോൾ അതിനെ അതിജീവിക്കുന്നതിന് കേരളത്തിൻറെ ആരോഗ്യമേഖലയുടെ പ്രവർത്തനം ലോകപ്രശംസ നേടി. ആർദ്രം രണ്ടാംഘട്ടത്തിന്റെ ഭാഗമായി ജീവിതശൈലി രോഗങ്ങൾ, മാനസികാരോഗ്യം, വയോജനാരോഗ്യം, പകർച്ചവ്യാധി നിയന്ത്രണം, രോഗനിവാരണം എന്നീ മേഖലകളിൽ ശീലവത്കരണം നടത്തി അവയുടെ വ്യാപനം തടയുന്നതിനുള്ള ക്യാമ്പയിൻ നടക്കുന്നു. ജീവിതശൈലി രോഗങ്ങൾ തുടക്കത്തിൽ തന്നെ തിരിച്ചറിയാനായി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ അവയുടെ രജിസ്ട്രി തയ്യാറാക്കുകയാണ്.
സർക്കാർ ആശുപത്രികളിൽ ക്യാൻസർ ചികിത്സാ സൗകര്യം ഒരുക്കി സാധാരണക്കാരുടെ ചികിത്സാ ചെലവ് കുറയ്ക്കാൻ ശ്രമിച്ചുവരുന്നു.സർക്കാർ ലാബുകളെ പരസ്പരം ബന്ധപ്പെടുത്തി മികച്ച രോഗ നിർണയം സാധ്യമാക്കുന്നുണ്ട്. നഗരപ്രദേശത്ത് 102 കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നു. പുതുതായി 93 നഗരപ്രദേശങ്ങളിലായി 380 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ച് ഓൺലൈനായി സംസാരിച്ചു. എം ആർ ഐ സ്കാനിംഗ് സെന്ററിന്റെ ഉദ്ഘാടനം ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. സി.റ്റി സ്കാനിങ് സെന്ററിന്റെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു.