തിരുവല്ല : വള്ളുവനാടൻ ഭാഷയെ എം ടി സാഹിത്യത്തിലേക്ക് കൊണ്ടുവരുന്നതിന് മുമ്പുതന്നെ ഓണാട്ടുകരയെയും അവിടെയുള്ള ഭാഷയേയും ദേശമുദ്രകളെയും പാറപ്പുറം അടയാളപ്പെടുത്തിയെന്ന് നിരൂപകൻ ഡോ. രാജീവ് പുലിയൂർ.അകപ്പൊരുൾ സാഹിത്യവേദിയുടെ പ്രതിമാസ പരിപാടിയിൽ നോവലിസ്റ്റും കഥാകൃത്തുമായ പാറപ്പുറത്തിൻ്റെ ജന്മശതാബ്ദിയുടെ ഭാഗമായി അദ്ദേഹത്തിന്റെ ജീവിതത്തെപ്പറ്റിയും സാഹിത്യ സംഭാവനകളെപ്പറ്റിയും പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മദ്ധ്യതിരുവിതാംകൂറിൻ്റെ സാമൂഹ്യ ചരിത്രത്തിൽ പട്ടാള ജീവിതത്തിനും നഴ്സ്മാരുടെ ജീവിതത്തിനും എത്രമാത്രം പ്രാധാന്യമുണ്ടെന്ന് ആദ്യമായി കാണിച്ചത് പാറപ്പുറത്തിൻ്റെ രചനകളാണ്. മദ്ധ്യ തിരുവിതാംകൂറിലെ സാമൂഹ്യ ജീവിത പശ്ചാത്തലം, ഭാഷാപ്രയോഗങ്ങൾ, ശൈലികൾ, സംസ്കൃതിയുടെ തനതു മുഖമുദ്രകൾ എന്നിവയെല്ലാം അന്യം നിന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് പുതു തലമുറയ്ക്ക് പഠിക്കുവാനുള്ള പാഠപുസ്തകങ്ങളാണ് പാറപ്പുറത്തിൻ്റെ കഥകളെന്നും അദ്ദേഹം അനുസ്മരിച്ചു.
ഫ്രൊഫ. എ.ടി. ളാത്തറ അദ്ധ്യക്ഷനായി. ഉഷാ അനാമിക, ലാലി മട്ടക്കൽ, ശശി അവകാശ്, കാരക്കാട്ട് കൃഷ്ണകുമാർ, പ്രസന്നകുമാർ, കണിയാന്തറ മോഹൻ കുമാർ, ജോർജ് കുര്യൻ ,വിമൽ കുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജോസ് ഫിലിപ്പ് നന്ദി പറഞ്ഞു.