ആറന്മുള : വിദേശമദ്യവും മറ്റ് നിരോധിത ലഹരി ഉൽപ്പന്നങ്ങളും വിൽപന നടത്തിയിരുന്ന ആളെ ആറന്മുള പൊലീസ് പിടികൂടി. ഇലന്തൂർ ചെമ്പകത്തിൽ പടി കൈതൊട്ടമലയിൽ അജിത് വർഗീസ് (41) ആണ് പിടിയിലായത്. 500 മില്ലിയുടെ 11 കുപ്പി വിദേശമദ്യവും 17 പാക്കറ്റ് ഹാൻസും ആണ് ഇയാളുടെ വീടിന് സമീപത്ത് നിന്ന് പിടിച്ചെടുത്തത്.
ഒരാൾക്ക് മദ്യം നൽകി പണം വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആറന്മുള എസ്എച്ച് ഒ വി.എസ്. പ്രവീണിൻ്റെ നിർദേശ പ്രകാരം പൊലീസ് പെട്രോളിങ് സംഘമാണ് ഇവ പിടിച്ചെടുത്തത്. ഇയാൾക്കെതിരെ 4 അബ്കാരി കേസുകൾ നിലവിലുണ്ട്. ഇതിൽ 3 കേസുകൾ എക്സൈസും ഒരെണ്ണം ആറന്മുള പൊലീസും രജിസ്റ്റർ ചെയ്തതാണ്.
കിടങ്ങന്നൂർ ബവ്റിജസ് ഔട്ട് ലെറ്റിൽ നിന്നാണ് ഇയാൾ മദ്യം വാങ്ങി മറിച്ചു വിറ്റിരുന്നത്. മദ്യകച്ചവടം നടത്തിയതിലൂടെ ലഭിച്ച 1300 രൂപയും പിടിച്ചെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.