ശ്രീനഗർ : പഹൽഗാമിൽ വിനോദസഞ്ചാരികളെ കൊന്നൊടുക്കിയ 4 ഭീകരരുടെ ചിത്രങ്ങൾ പുറത്തുവിട്ട് സുരക്ഷാ ഏജൻസികൾ. ഭീകര സംഘടനയായ ലഷ്‌കറെ തൊയിബയുമായി ബന്ധമുള്ളവരാണ് ഇവര്‍. ഇതിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞു. ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ആസിഫ് ഫൗജി മുൻ പാക്ക് സൈനികനാണ് . രണ്ട് പ്രദേശവാസികൾ ഉൾപ്പെടെ ആറംഗ സംഘമാണ് പഹൽഗാമിൽ ആക്രമണം നടത്തിയത്.
ഇന്നലെ നടന്ന ഭീകരാക്രമണത്തിൽ 26 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരം. പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയും ഐഎസ്‌ഐയും ചേർന്ന് ഭീകരാക്രമണം ആസൂത്രണം ചെയ്യുകയും ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദി റസിസ്റ്റൻസ് ഫ്രണ്ട് എന്ന ഭീകരസംഘടന നടപ്പാക്കുകയും ചെയ്‌തു എന്നുമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്.ലഷ്കർ ഡപ്യൂട്ടി കമാൻഡറായ സൈഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പഹൽഗാം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഭീകരാക്രമണത്തിന് പിന്നാലെ സൈന്യം കശ്മീരില്‍ തിരച്ചില്‍ ശക്തമാക്കി.എന്നാൽ പഹല്‍ഗാം ഭീകരാക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പാകിസ്താന്‍ അവകാശപ്പെട്ടു. ഇന്ത്യയുടെ ഭാഗത്തു നിന്ന് തിരിച്ചടിയുണ്ടായേക്കാമെന്ന് ഭയന്ന് നിയന്ത്രണ രേഖയ്ക്കടുത്തുള്ള ഗ്രാമങ്ങള്‍ പാകിസ്താന്‍ ഒഴിപ്പിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിനോദയാത്രികർക്കായി ജമ്മു കാശ്മീർ സർക്കാർ അടിയന്തര ഹെൽപ് ഡെസ്‌ക്കുകൾ ഒരുക്കി. വിനോദയാത്രികർക്ക് വിവരങ്ങൾക്കും സഹായത്തിനും 01932222337, 7780885759, 9697982527, 6006365245 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ശ്രീനഗറിലും എമർജൻസി കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട്. 01942457543, 01942483651, 7006058623 എന്നിവയാണ് ശ്രീനഗറിലെ നമ്പറുകൾ