കോഴഞ്ചേരി : ശബ്ദം കൊണ്ട് ജനമനസുകൾ കീഴടക്കിയ പ്രമുഖ അനൗൺസർ കോഴഞ്ചേരി മുരിക്കേത്ത് വടക്കേൽ എ.പി. ഗോപാലകൃഷ്ണൻ നായർ (68)അന്തരിച്ചു. സംസ്കാരം നാളെ നടക്കും.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ശബരിമലയിലെ അനൗൺസറാണ് ഗോപാലകൃഷ്ണൻ നായർ. സന്നിധാനത്ത് കൂട്ടം തെറ്റുന്ന അയ്യപ്പ ഭക്തരെ കണ്ടെത്തുന്നതിൽ ഗോപാലകൃഷ്ണൻ്റെ അനൗൺസ്മെൻ്റ് ഏറെ സഹായകരമായിരുന്നു. ശരണംവിളി കഴിഞ്ഞാൽ കോടിക്കണക്കിന് തീർഥാടകർ ശബരിമലയിൽ മുഴങ്ങി കേട്ടിരുന്ന ശബ്ദം ഗോപാലകൃഷ്ണൻ്റേതാണ്.
സ്വയം വാഹനം ഡ്രൈവ് ചെയ്ത് ഒപ്പം അനൗൺസ്മെൻ്റും നടത്തിയിരുന്ന ഗോപാല കൃഷ്ണൻ കോഴഞ്ചേരി ടൗണിലെ പതിവ് കാഴ്ചയായിരുന്നു. കോഴഞ്ചേരിയ്ക്ക് താലൂക്ക് പദവി നേടിയെടുക്കുന്നതിന് സമര മുഖങ്ങളിലെ മുന്നണി പോരാളിയായിരുന്നു ഗോപാലകൃഷ്ണൻ. കോഴഞ്ചേരിയിലെ പുഷ്പമേള, വോളിബോൾ ടൂർണമെൻ്റുകൾ എന്നിവിടങ്ങളിൽ ഗോപാലകൃഷ്ണൻ്റെ ശബ്ദം വേറിട്ട സാന്നിധ്യമായിരുന്നു ഏറെ നാളായി അർബുദ ചികിത്സയിലായിരുന്നു അദ്ദേഹം.